'നെതന്യാഹു ചരിത്രത്തിലെ രാഷ്ട്രീയ ദുരന്തം;യുഎസും ഇറാനും വെടിനിർത്തൽ അറിഞ്ഞതേയില്ല'; ഇസ്രയേൽ പ്രതിപക്ഷം

തന്ത്രപരമായും രാഷ്ട്രീയപരമായും നെതന്യാഹു പരാജയപ്പെട്ടെന്നും സംഘർഷത്തിൽ ഇസ്രയേലിൻ്റെ ഒരു ലക്ഷ്യം പോലും നെതന്യാഹുവിന് നേടാനായില്ലെന്നും ലാപിഡ് കുറ്റപ്പെടുത്തി

ടെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്. ചരിത്രത്തിൽ നെതന്യാഹുവിനെ പോലൊരു രാഷ്ട്രീയ ദുരന്തമുണ്ടായിട്ടില്ലെന്നാണ് യായിർ ലാപിഡ് പറഞ്ഞത്. അമേരിക്കയുടെ ആവശ്യപ്രകാരമാണ് ഇസ്രയേൽ യുദ്ധം ചെയ്തത്. ഇപ്പോൾ യുഎസും ഇറാനും സമാധന കരാറിലെത്തി. ഇസ്രയേലിനെ അറിയിക്കാതെയാണ് കാര്യങ്ങൾ നടപ്പിലാക്കിയത് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതെല്ലാം നടപ്പിലാക്കിയെങ്കിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്നാണ് ലാപിഡ് പറഞ്ഞത്. എക്സ് പോസ്റ്റിലാണ് യായിർ ലാപിഡ് പ്രതികരിച്ചത്. തന്ത്രപരമായും രാഷ്ട്രീയപരമായും നെതന്യാഹു പരാജയപ്പെട്ടെന്നും സംഘർഷത്തിൽ ഇസ്രയേലിൻ്റെ ഒരു ലക്ഷ്യം പോലും നെതന്യാഹുവിന് നേടാനായില്ലെന്നും ലാപിഡ് കുറ്റപ്പെടുത്തി. നെതന്യാഹുവിൻ്റെ പ്രവർത്തികൾ മൂലം ഇസ്രയേലിനുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്നും ലാപിഡ് ചൂണ്ടികാട്ടി.

അതേസമയം ഇറാനും അമേരിക്കയുമായുള്ള വെടിനിർത്തൽ കരാറിൽ പ്രതികരിച്ച് നെതന്യാഹു രംഗത്തെത്തിയിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ ധാരണയിലെത്തിയ രണ്ടാഴ്ച്ചത്തെ വെടിനിർത്തൽ അം​ഗീകരിക്കുന്നുവെന്നും ലബനനിൽ ഇനിയും ആക്രമണം നടത്തുമെന്നുമാണ് നെതന്യാഹു പ്രതികരിച്ചത്. ഇറാനൊരിക്കലും അമേരിക്കയ്ക്കോ ഇസ്രയേലിനോ അറബ് രാജ്യങ്ങൾക്കോ ഭീഷണിയാവില്ലെന്നും ആണവ, മിസൈൽ, ഭീകരവാദ ഭീഷണി ഉയർത്തി മുന്നോട്ട് വരില്ലെന്നും നെതന്യാഹു പറയുകയുണ്ടായി. ഹോർമൂസ് തുറക്കാനും വെടിനിർത്തൽ നടപ്പിലാക്കാനും അമേരിക്ക മുന്നോട്ട് വന്നെന്നും യുഎസിനെ ഇസ്രയേൽ പിന്തുണയ്ക്കുെമെന്നും നെതന്യാഹു വ്യക്തമാക്കി.

Content Highlights:Israeli opposition leader Yair Lapid sharply criticizes Benjamin Netanyahu

To advertise here,contact us