ഇറാൻ്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖാദിമി കൊല്ലപ്പെട്ടു

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇറാൻ്റെ രഹസ്യാന്വേഷണ വിഭാ​ഗത്തിൻ്റെ നിർണായക ചുമതലകൾ വഹിച്ചിരുന്ന മേധാവിയാണ് മജീദ് ഖാദിമി

തെഹ്റാൻ: ഇറാൻ റെവല്യൂഷണറി ​ഗാ‍ർഡ് കോർപ്സിൻ്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് മജീദ് ഖാദിമി കൊല്ലപ്പെട്ടത്. ഇറാനിയൻ വർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തത്.

അമേരിക്കൻ സയണിസ്റ്റ് ശത്രുക്കളുടെ ആക്രമണത്തിൽ മജീദ് ഖാദിമി കൊല്ലപ്പെട്ടെന്ന് ഐആർ‌ജിസിയും അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇറാൻ്റെ രഹസ്യാന്വേഷണ വിഭാ​ഗത്തിൻ്റെ നിർണായക ചുമതലകൾ വഹിച്ചിരുന്ന മേധാവിയാണ് മജീദ് ഖാദിമി. ഇറാനെതിരായ അമേരിക്കയുടെ ഓപ്പറേഷൻ എപ്പിക്ക് ഫ്യൂരിയുടെ ഭാ​ഗമായി ഇറാൻ്റെ പരമോന്നത നേതാവുൾപ്പടെയുള്ള നേതാക്കന്മാർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം ഇറാനെതിരെ വീണ്ടും ഭീഷണിയും അസഭ്യവര്‍ഷവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രം​ഗത്തെത്തിയിരുന്നു. ചൊവ്വാഴ്ചയ്ക്ക് മുന്‍പ് ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ട്രംപിന്റെ ഭീഷണി. പാലങ്ങളും പവര്‍ പ്ലാന്റുകളും തച്ചുടയ്ക്കുമെന്നും ഇറാനെ നകരതുല്യമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. 'ഹോര്‍മുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും' എന്നാണ് അസഭ്യവാക്കുകള്‍ ചേര്‍ത്ത് ട്രംപ് കുറിച്ചത്. ‌ കഴിഞ്ഞ ദിവസവും ഇറാനെതിരെ ട്രംപ് ഭീഷണിയുമായി എത്തിയിരുന്നു. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെ നരക തുല്യമാക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

Content Highlights: Major General Majid Kadhimi, the intelligence chief of Iran's Revolutionary Guard Corps, has been killed

To advertise here,contact us