തെഹ്റാൻ: ഇറാനെതിരായ യുഎസ് - ഇസ്രയേൽ ആക്രമണം യുഎഇയിലെ സ്ഥലങ്ങളിൽ നിന്ന് നടത്തുന്നത് ചൂണ്ടികാട്ടി യുഎഇയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഗൾഫിലെ ഇറാനിയൻ ദ്വീപുകളായ അബു മൂസ, ഗ്രേറ്റർ തുൻബ് എന്നിവയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിന് യുഎഇയുടെ സ്ഥലങ്ങൾ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിനായുള്ള വിക്ഷേപണ ദൗത്യങ്ങൾ നടക്കുന്നത് യുഎഇയുടെ മണ്ണിലാണെന്ന് ഇറാൻ്റെ കമാൻഡ് യൂണിറ്റ് വ്യക്തമാക്കി. ഇതിനെതിരെയാണ് ഇറാൻ യുഎഇയ്ക്ക് മുന്നറിയിപ്പ് നൽകിയത്.
ഇറാനിലെ സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിനും (ഐആർജിസി) ഇടയിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ഉയർന്ന ഓപ്പറേഷണൽ കമാൻഡ് യൂണിറ്റായ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സാണ് മുന്നറിയിപ്പ് നൽകിയത്. 'ഞങ്ങൾ മുമ്പ് പ്രഖ്യാപിക്കുകയും പ്രായോഗികമായി തെളിയിക്കുകയും ചെയ്തതുപോലെ, ഞങ്ങളുടെ രാജ്യത്തിനും അതിൻ്റെ പരമാധികാരത്തിനും എതിരായ ഏതൊരു ആക്രമണത്തിന്റെയും ഉത്ഭവത്തെ ഞങ്ങൾ തകർക്കും' എന്നാണ് ഇറാൻ അറിയിച്ചത്. ഇറാൻ്റെ ദ്വീപുകൾക്കെതിരെ യുഎഇയിൽ നിന്ന് ഇനിയും ആക്രമണമുണ്ടായാൽ ഇറാന്റെ ശക്തമായ സായുധ സേന യുഎഇയിലെ റാസ് അൽ ഖൈമയെ തകർക്കുമെന്നാണ് ഇറാൻ്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം.
Content Highlights: Iran warns UAE against allowing its soil to be used for aggression against Iran