ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകി പിടിയില്‍; വിവരം നല്‍കിയത് പ്രതിയുടെ പിതാവ് തന്നെ

ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകി പിടിയില്‍. ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിയുടെ അച്ഛന്‍ തന്നെയാണ് പ്രതിയെ കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയതെന്നും ട്രംപ് പറഞ്ഞു. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

യൂട്ടാ യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കുന്നതിനിടെ ട്രംപിന്റെ വിശ്വസ്തനും അനുയായിയുമായ ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് പ്രതിയ്ക്കായി വ്യാപക തിരച്ചിലാണ് എഫ്ബിഐ നടത്തിയിരുന്നത്. പ്രതി രക്ഷപ്പെടുന്ന വീഡിയോ ഇന്ന് പുറത്ത് വിട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിരുന്നു.

ബുധനാഴ്ചയായിരുന്നു യൂട്ടാ യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കുന്നതിനിടെ ചാര്‍ലി കിര്‍ക്കിന് കഴുത്തില്‍ വെടിയേറ്റത്. ഇതിന് പിന്നാലെ ഇദ്ദേഹം കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുന്നതിന്റെയും രക്തം വാര്‍ന്നൊഴുകുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ നിലവിളിച്ച് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. ഡോണള്‍ഡ് ട്രംപ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ കിര്‍ക്കിന്റെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. അമേരിക്കയിലെ യുവാക്കളുടെ ഹൃദയത്തെ ചാര്‍ളിയെക്കാള്‍ മറ്റാര്‍ക്കും നന്നായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.

Content Highlight; Donald Trump says the suspect in the Charlie Kirk shooting is in custody

To advertise here,contact us