ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ന് മോസ്‌കോയിലെത്തി പുടിനെ കാണും

ഇറാന്റെ അടുത്ത സഖ്യകക്ഷിയാണ് റഷ്യ. യുക്രെയ്‌നെ ആക്രമിക്കാന്‍ ഇറാന്‍ റഷ്യയ്ക്ക് ഡ്രോണുകള്‍ നല്‍കിയിരുന്നു

തെഹ്‌റാന്‍: ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ കാണും. മോസ്‌കോയിലെത്തിയാണ് ഇറാന്‍ വിദേശകാര്യമന്ത്രി പുടിനെ കാണുക. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റുമായുളള ഇറാന്‍ പ്രതിനിധിയുടെ കൂടിക്കാഴ്ച്ച. റഷ്യയുമായി നയതന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും നിരന്തരം നിലപാടുകള്‍ ചര്‍ച്ച ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അബ്ബാസ് പറഞ്ഞു. ഇറാന്റെ അടുത്ത സഖ്യകക്ഷിയാണ് റഷ്യ. യുക്രെയ്‌നെ ആക്രമിക്കാന്‍ ഇറാന്‍ റഷ്യയ്ക്ക് ഡ്രോണുകള്‍ നല്‍കിയിരുന്നു. തിരിച്ച് റഷ്യ ഇറാനെ ആണവപദ്ധതിയില്‍ സഹായിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. ഇറാന്റെ സുപ്രധാന ആണവകേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചത്. മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

'ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. ഇപ്പോഴുണ്ടായ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രദേശത്ത് സമാധാനവും സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കണമെന്നും അതിനായുളള നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു'- നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് സൗദി അറേബ്യയും ഒമാനും ഖത്തറുമുള്‍പ്പെടെയുളള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഇറാനിലെ ആണവ കേന്ദ്രങ്ങളുള്‍പ്പെടെ അമേരിക്ക ലക്ഷ്യമിടുന്നതിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നും സംയമനം പാലിക്കണമെന്നുമാണ് സൗദി അറേബ്യ പറഞ്ഞത്.  ഇനിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ തടയണമെന്നും രാഷ്ട്രീയ പരിഹാരമുണ്ടാകാന്‍ അന്താരാഷ്ട്ര സമൂഹം ആഹ്വാനം ചെയ്യണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇറാനെ അമേരിക്ക ലക്ഷ്യമിടുന്നത് യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് ഒമാന്‍ പ്രതികരിച്ചു. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമത്തിനെതിരാണെന്നും ഒമാന്‍ പറഞ്ഞു. ആക്രമണത്തെ അപലപിച്ച് ക്യൂബ, ചൈന, ചിലി, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: iran foreign minister to meet vladimir putin in moscow

To advertise here,contact us