'ശബരിമലയിൽ സുരക്ഷിത തീർത്ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി'; ഡിജിപി

എല്ലാ വാഹനങ്ങളും സ്കാൻ ചെയ്ത് പമ്പയിലേക്ക് കടത്തിവിടുമെന്നും ഡിജിപി വ്യക്തമാക്കി.

പത്തനംതിട്ട: സുരക്ഷിത തീർത്ഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ്. പതിമൂവായിരം പൊലീസുകാർ വിവിധ ഘട്ടങ്ങളിലായി ഡ്യൂട്ടിയിൽ ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കും. വാഹനങ്ങളിൽ അലങ്കാരങ്ങൾ ഉപയോഗിക്കരുത്. എല്ലാ വാഹനങ്ങളും സ്കാൻ ചെയ്ത് പമ്പയിലേക്ക് കടത്തിവിടുമെന്നും ഡിജിപി വ്യക്തമാക്കി.

തീർത്ഥാടനക്കാലം തുടങ്ങുന്നതിന് മുമ്പ് മെഡിക്കൽ കോളേജുകളിലെ 88 ഡോക്ടർമാരെ കോന്നി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരം മുതൽ മഞ്ചേരി മെഡിക്കൽ കോളേജ് വരെ ഉള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ 88 ഡോക്ടർമാർക്ക് ആണ് സ്ഥലംമാറ്റം. എല്ലാ പ്രധാനപ്പെട്ട സ്പെഷ്യാലിറ്റികളിൽ നിന്നും സൂപ്പർ സ്പെഷ്യാലിറ്റികളിൽ നിന്നും ഡോക്ടർമാരെ മാറ്റിയിട്ടുണ്ട്.

ശബരിമല തീര്ത്ഥാടകരോട് അനുകമ്പയില്ലാത്ത സര്ക്കാരിന് അയ്യപ്പശാപമുണ്ടാകും; രമേശ് ചെന്നിത്തല

ശബരിമല ബേസ് ക്യാമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോടെയാണ് മെഡിക്കൽ കോളേജുകളിൽ നിന്ന് ഇത്രയധികം ഡോക്ടർമാരെ ഒറ്റയടിക്ക് മാറ്റിയത്. നടപടിയിൽ നിന്ന് പിന്മാറണമെന്ന് മെഡിക്കൽ കോളേജ് അധ്യാപക സംഘടന ആവശ്യപ്പെട്ടിരുന്നു.

ശബരിമല തീർത്ഥാടനം; കോന്നി മെഡിക്കൽ കോളേജിലേക്ക് ഒറ്റയടിക്ക് സ്ഥലം മാറ്റിയത് 88 ഡോക്ടർമാരെ

അതേസമയം തീര്ത്ഥാടനത്തിന് മുന്നൊരുക്കം നടത്തുന്നതില് പിണറായി സര്ക്കാര് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സര്ക്കാര് ഇക്കാര്യത്തില് ജാഗ്രത കാട്ടുന്നില്ല. തീര്ത്ഥാടകരോട് അനുകമ്പയില്ലാത്ത സര്ക്കാരിന് അയ്യപ്പശാപമുണ്ടാകുമെന്നും ശബരിമല തീര്ത്ഥാടകരെ സര്ക്കാര് അവഗണിക്കുകയാണെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

To advertise here,contact us