കോഴിക്കോട്: കുന്ദമംഗലം ഗവൺമെൻ്റ് കോളേജ് തിരഞ്ഞെടുപ്പ് കേസിൽ റീപോളിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവ്. കൗണ്ടിംഗിനിടയിൽ എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ച ബൂത്ത് നമ്പർ 2ൽ ആണ് റീപോളിംഗ് നടത്തുക. എംഎസ്എഫ് - കെ എസ് യു പ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ടി ആർ രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയ കൗണ്ടിംഗ് റ്റാബുലേഷൻ രേഖകൾ ഹാജരാക്കാനും ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ എടുത്ത നടപടികൾ സർക്കാർ അഭിഭാഷകൻ ഒരാഴ്ചക്കുള്ളിൽ വിശദീകരിക്കാനും ജസ്റ്റിസ് ടി ആർ രവി നേരത്തെ ഉത്തരവിട്ടിരുന്നു.
കുന്ദമംഗലം ഗവൺമെന്റ് കോളേജ് തിരഞ്ഞെടുപ്പ് കേസ്; എംഎസ്എഫ് - കെഎസ്യു ഹർജിയിൽ ഇടക്കാല ഉത്തരവ്
90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നുമാണ് ഹർജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവര്ത്തകര് ബാലറ്റ് പേപ്പര് കീറിയെറിഞ്ഞെന്നാണ് കെഎസ്യുവിന്റെ ആരോപണം. ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.