പാകിസ്താൻ ക്രിക്കറ്റ് മോശം ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ അവർ മൂന്നാം ടെസ്റ്റിലും തോൽവിയുടെ പടിവാതിൽക്കൽ നിൽക്കുകയാണ്.
ഇപ്പോഴിതാ പാക് ക്രിക്കറ്റിന്‍റെ ഇപ്പോഴത്തെ തകർച്ചയ്ക്കും പ്രതിസന്ധികൾക്കും വിചിത്ര കാരണം പറഞ്ഞിരിക്കുകയാണ് മുൻ പാക് താരം റാഷിദ് ലത്തീഫ്. ടീമിന്റെ ഹെഡ് കോച്ച് മൈക്ക് ഹെസ്സനെതിരെയാണ് റഷിദ് ലത്തീഫിന്റെ ആരോപണം.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങൾ തോറ്റതിനു പിന്നാലെ സർഫറാസ് അഹമ്മദിനെ പാക് പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. വൈറ്റ് ബോൾ ടീമുകളുടെ പരിശീലകനായ മൈക്ക് ഹെസ്സനാണ് പിസിബി ടെസ്റ്റ് ടീമിന്റെ കൂടി അധിക ചുമതല നൽകിയത്.
ഇതിനു പിന്നാലെയാണ് പരിശീലകനെതിരെ ആരോപണവുമായി റാഷിദ് ലത്തീഫ് രംഗത്തെത്തിയത്. ഐപിഎൽ പോലുള്ള ലീഗുകൾ നിയന്ത്രിച്ച പരിശീലകർ പാക്കിസ്ഥാൻ ക്രിക്കറ്റിലേക്കു വരുമ്പോൾ ഇവരെക്കുറിച്ചു കൂടുതൽ അന്വേഷിക്കാൻ പിസിബി തയാറാണമെന്നാണ് റാഷിദ് ലത്തീഫിന്റെ ആവശ്യം.
മൈക്ക് ഹെസ്സൻ ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പരിശീലകനായിരുന്നു. ന്യൂസീലൻഡ് ടീമിനെയും ഹെസ്സൻ പരിശീലിപ്പിച്ചിട്ടുണ്ട്. ‘മൈക്ക് ഹെസ്സന്റെ കാര്യത്തിൽ സുരക്ഷാ ആശങ്ക വ്യത്യസ്തമായ കാര്യമാണ്. പക്ഷേ ടീമിനോട് ആത്മാർഥതയുണ്ടോയെന്നത് ഒരു വിദേശ പരിശീലകനെ സംബന്ധിച്ചു പ്രധാനപ്പെട്ട കാര്യമാണ്.
ബോബ് വൂമറിന് ടീമിനോടുള്ള കൂറിനെക്കുറിച്ച് എനിക്കു സംശയമൊന്നുമില്ല. ജ്യോഫ് ലോസനെക്കുറിച്ചു സംസാരിക്കുമ്പോഴും സംശയമൊന്നുമില്ല. അദ്ദേഹം ലഹോറിലാണു താമസിക്കുന്നത്. ടീമിനോട് ആത്മാർഥതയുള്ള ആളാണ്.’
‘പിന്നീടു വന്ന പരിശീലകരെയും ഞാൻ സംശയിക്കുന്നില്ല. എന്നാല്‍ ഐപിഎലിൽ പ്രവര്‍ത്തിച്ച ശേഷം ഇങ്ങോട്ട് വന്ന ഒരു പരിശീലകനെ അങ്ങനെ കാണാൻ സാധിക്കില്ല. അദ്ദേഹത്തെക്കുറിച്ച് എപ്പോഴും സംശയമുണ്ടായിരിക്കും. മൈക്ക് ഹെസ്സന് ഐപിഎലുമായി നേരിട്ടു ബന്ധമുള്ളതുകൊണ്ടു തന്നെ അവിടത്തെ ആളുകൾ അദ്ദേഹത്തെ ഉപയോഗിക്കാം. ഇങ്ങനെയാണ് ഏജന്റുമാർ ഉണ്ടാകുന്നത്.’ റാഷിദ് ലത്തീഫ് ഒരു യുട്യൂബ് ചാനലിൽ പ്രതികരിച്ചു.
2025 മേയിലാണ് മൈക്ക് ഹെസ്സൻ പാക്കിസ്ഥാൻ ടീമിന്റെ പരിശീലകനായി വരുന്നത്. ഹെസ്സനു കീഴിലാണ് പാകിസ്താൻ ഏഷ്യാകപ്പ് ഫൈനൽ വരെയെത്തിയത്. പക്ഷേ കലാശപ്പോരിൽ ഇന്ത്യയോടു തോറ്റു.
ട്വന്റി20 ലോകകപ്പിൽ സെമി ഫൈനല്‍ കാണാതെ പാകിസ്താൻ പുറത്തായിരുന്നു. ടെസ്റ്റ് തോൽവിയെ തുടർന്ന് ഏഴു താരങ്ങളെയും ഹെഡ് കോച്ചിനെയും ബോളിങ് കോച്ചിനെയുമാണ് പാകിസ്താൻ ഒറ്റയടിക്കു മാറ്റിയത്.
content highlights:rashid latif accuses pakistan coach being indian agent