'കോഹ്‌ലി ഉണ്ടായിരുന്നെങ്കിൽ കൊളംബോ ടെസ്റ്റ് ജയിക്കാമായിരുന്നു' മുഹമ്മദ് കൈഫ്

രണ്ടാം ടെസ്റ്റില്‍ ജയിക്കാമായിരുന്നിട്ടും ഇന്ത്യ സമനിലയ്ക്ക് വേണ്ടി കളിച്ചുവെന്നാണ് കൈഫിന്റെ വിമർശനം.

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ വിരാട് കോഹ്‌ലി കളിച്ചിരുന്നെങ്കില്‍ മത്സരത്തിന്റെ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ജയിക്കാമായിരുന്നിട്ടും ഇന്ത്യ സമനിലയ്ക്ക് വേണ്ടി കളിച്ചുവെന്നാണ് കൈഫിന്റെ വിമർശനം.

ടെസ്റ്റ് ക്രിക്കറ്റ് എല്ലാവര്‍ക്കുമുള്ളതല്ലെന്നും വലിയൊരു ഗെയിമില്‍ തുടര്‍ച്ചയായി പന്തെറിയുമ്പോള്‍ കളിക്കാര്‍ ആക്ടീവായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിരാട് കോഹ്ലിയെപോലെയുള്ള ഒരാളാണ് കളിച്ചിരുന്നതെങ്കില്‍, അദ്ദേഹം നിരന്തരം സഹതാരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നേനെ. ടീമിന്റെ ഊര്‍ജം നിലനിര്‍ത്താന്‍ അത് സഹായിക്കുമായിരുന്നു. പിച്ചില്‍ നല്ല രീതിയില്‍ ടേണ്‍ ലഭിക്കുന്നുണ്ടല്ലോ, പന്തെറിഞ്ഞുകൊണ്ടിരുന്നാല്‍ തനിയെ വിക്കറ്റ് വീഴും എന്ന മട്ടിലാണ് നമ്മള്‍ കാര്യങ്ങളെ കണ്ടത്. എവിടെയോ അല്പം അലസത വന്നു.' കൈഫ് പറഞ്ഞു.

അവസാന ദിവസം നാല് വിക്കറ്റും 16 റണ്‍സ് ലീഡും മാത്രം ശേഷിക്കെയാണ് ലങ്ക ബാറ്റിംഗിന് ഇറങ്ങിയത്. എന്നാല്‍ സോണല്‍ ദിനുഷയുടെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ശ്രീലങ്ക 9 വിക്കറ്റിന് 429 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയും മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

ആദ്യ ടെസ്റ്റ് ജയിച്ചതുകൊണ്ട് തന്നെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇനി ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകളോടാണ് ഇന്ത്യയ്ക്ക് ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ മത്സരങ്ങൾ ബാക്കിയുള്ളത്.

content highlights: mohammad kaif says india could have won colombo test with virat kohli

To advertise here,contact us