തോല്‍വിക്കുകാരണം പവര്‍പ്ലേയിലെ ബാറ്റിങ് തകര്‍ച്ച; കാരണം കണ്ടെത്തി ഹാര്‍ദിക് പാണ്ഡ്യ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നാലുവിക്കറ്റിനായിരുന്നു തോല്‍വി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വീണ്ടും തോല്‍ക്കാനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ വിധി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടാണ് ഇത്തവണ മുംബൈ ഇന്ത്യന്‍സ് തോല്‍വിയുടെ രുചിയറിഞ്ഞത്. ഈ സീസണില്‍ ഇത് ഒമ്പതാമത്തെ തോല്‍വിയാണ്. ആകെ ജയിച്ചത് നാലുമത്സരം മാത്രം. എട്ടുപോയിന്റോടെ ഒമ്പതാം സ്ഥാനക്കാരാണ് അഞ്ചുവട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. പവര്‍പ്ലേയിലെ ബാറ്റിങ് തകര്‍ച്ചയാണ് മുംബൈയെ തോല്‍വിയിലേക്ക് നയിച്ചത്. മിഡില്‍ ഓവറുകളിലും മുംബൈക്ക് സമ്മര്‍ദ്ദമേറി. കൊല്‍ക്കത്ത ബൗളര്‍മാരുടെ മിന്നുന്ന പ്രകടനങ്ങള്‍ക്കുമുന്നില്‍ മുംബൈ ബാറ്റര്‍മാര്‍ പാടേ നിരാശപ്പെടുത്തുകയായിരുന്നു.

മധ്യഓവറുകളും മുംബൈക്ക് തിരിച്ചടിയായി. സുനില്‍ നരെയ്‌ന്റെ ഓവറുകളാണ് ഇവിടെ മുംബൈക്ക് തിരിച്ചടിയുണ്ടാക്കിയത്. ബാറ്റിങ്ങില്‍ 20 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഒരുപക്ഷെ ജയിക്കാമായിരുന്നെന്നാണ് പാണ്ഡ്യയുടെ കണ്ടെത്തല്‍. അതോടൊപ്പം പവര്‍പ്ലേയിലെ ബാറ്റിങ് തകര്‍ച്ചയും ടീമിന് ആഘാതമായി. പവര്‍പ്ലേയില്‍ നാലുവിക്കറ്റുകളാണ് മുംബൈക്ക് നഷ്ടപ്പെട്ടത്. രോഹിത് ശര്‍മയും റയാന്‍ റിക്കിള്‍ട്ടണും നമന്‍ ധിറും സൂര്യകുമാര്‍ യാദവുമെല്ലാം പുറത്തായത് പവര്‍പ്ലേയിലാണ്. ആകെയെടുത്തത് 46 റണ്‍സ് മാത്രമാണ്. അപ്പോഴേക്ക് നഷ്ടപ്പെടുത്തിയത് നാലുവിക്കറ്റും. മധ്യ ഓവറുകളും ടീമിന് തിരിച്ചടിയാണ് സമ്മാനിച്ചത്. വെറും 49 റണ്‍സ് മാത്രമാണ് ഇവിടെ സ്‌കോര്‍ ചെയ്തത്. അവസാന ഓവറുകളിലെ പ്രകടനമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.

പവര്‍പ്ലേയിലെ മോശം പ്രകടനമാണ് തിരിച്ചടിയായതെന്ന് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. മിഡില്‍ ഓവറുകളിലും തിളങ്ങാന്‍ ടീമിനായില്ല. ഇതോടെ പരാജയപ്പെടുകയായിരുന്നുവെന്നാണ് പാണ്ഡ്യ മത്സരശേഷം പറഞ്ഞത്. സീസണില്‍ ഫീല്‍ഡിങ്ങില്‍ ഉള്‍പ്പടെ മോശം പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരാളം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയെന്നും പാണ്ഡ്യ പറഞ്ഞു.

പവര്‍പ്ലേയില്‍ നഷ്ടപ്പെട്ട സ്‌കോര്‍, മിഡില്‍ ഓവറുകളില്‍ കണ്ടെത്താനുള്ള ശ്രമത്തിന് സുനില്‍ നരെയ്ന്‍ തിരിച്ചടിയായി. മുംബൈക്കെതിരെ എട്ടാം ഓവറിലാണ് സുനില്‍ നരെയ്ന്‍ അവതരിച്ചത്. പവര്‍പ്ലേയില്‍ തകര്‍ന്ന മുംബൈയുടെ തകര്‍ച്ച അവിടെനിന്നങ്ങോട്ട് പൂര്‍ണതയിലേക്ക് കടക്കുകയായിരുന്നു. ആ ഓവറില്‍ തിലക് വര്‍മയെയും ഹാര്‍ദിക് പാണ്ഡ്യയെയും വെറും ഏഴ് റണ്‍സിലൊതുക്കി. പത്താം ഓവറില്‍ വെറും മൂന്ന് റണ്‍സാണ് വഴങ്ങിയത്. 12-ാം ഓവറില്‍ തിലക് വര്‍മ ഒരു സിക്‌സര്‍ നേടി. പക്ഷെ ബാക്കി പന്തുകളൊന്നും ഒന്നും ചെയ്യാനായില്ല. എല്ലാം ഡോട് ബൗളുകള്‍. 16-ാം ഓവറിലാണ് ഹാര്‍ദിക് പാണ്ഡ്യയെ സുനില്‍ നരെയ്ന്‍ പുറത്താക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ ക്ലീന്‍ ബൗള്‍ഡ്. പിന്നീടെത്തിയ കോര്‍ബിന്‍ ബോഷിനെ ക്രീസില്‍നിര്‍ത്തി എറിഞ്ഞത് നാല് ഡോട് ബൗളുകള്‍. ഇങ്ങനെ പന്തെറിഞ്ഞ നരെയ്‌ന് മുന്നില്‍ ടീം പൂര്‍ണമായും നിലംപതിച്ചു.

content highlights: Batting Collapse in Powerplay Reason for Defeat; Hardik Pandya Finds the Cause

To advertise here,contact us