ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് - മുംബൈ ഇന്ത്യൻസ് നിർണായക മത്സരത്തിനിടെ എംഐയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ മടങ്ങി വരവിനെ കുറിച്ചുള്ള സൂചന നൽകി നായകൻ ഹർദിക് പാണ്ഡ്യ. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ടോസ്സിങ് സമയത്തായിരുന്നു പാണ്ഡ്യ താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്. രോഹിത് ശർമ പൂര്‍ണമായി കായികക്ഷമത വീണ്ടെടുക്കാൻ ഇനിയും സമയം വേണ്ടിവരുമെന്നായിരുന്നു ഹാര്‍ദികിന്റെ വാക്കുകൾ.
'രോഹിത് ശർമ തിരിച്ചെത്താന്‍ ഇനിയും കുറച്ച് കൂടി നാൾ കാത്തിരിക്കേണ്ടി വരും. അദ്ദേഹം കഠിനമായി പരിശ്രമിക്കുന്നുണ്ട്, എങ്കിലും മത്സരത്തിന് സജ്ജമാകേണ്ട നിലവാരത്തിലേക്ക് അദ്ദേഹം എത്തിയിട്ടില്ല. പൂർണമായി കായികക്ഷമത വീണ്ടെടുക്കേണ്ടതുണ്ട്', നായകൻ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി.
മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ ഹൈദരാബാദിനെതിരെ താരം തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, ധൃതിപ്പെട്ട് താരത്തെ കളിപ്പിക്കേണ്ടതില്ലെന്നാണ് മാനേജ്മെന്റ് എടുത്തിരിക്കുന്ന തീരുമാനം. ഹാംസ്ട്രിംഗിനേറ്റ പരിക്ക് മൂലം കഴിഞ്ഞ കുറച്ച് മത്സരങ്ങളായി രോഹിത് ടീമിന് കളിക്കാനാവാതെ പുറത്തിരിക്കുകയാണ്. ഇന്നലെ ഹൈദെരാബാദിനെതിരെ നടന്ന നിർണായക മത്സരത്തിലും രോഹിത് കളിച്ചിരുന്നില്ല.
ഈ സീസണിൽ എട്ട് മത്സരങ്ങൾ കളിച്ച മുംബൈയ്ക്ക് രണ്ട് മത്സരത്തിൽ മാത്രമാണ് ജയിക്കാനായത്. ബാക്കി ആറ് മത്സരത്തിലും തോല്വിയായിരുന്നു ഫലം. മുംബൈയെ സംബന്ധിച്ചിടത്തോളം അവരുടെ മുൻ നായകൻ രോഹിത് ശർമയുടെ അഭാവം വലിയ തിരിച്ചടി തന്നെയാണ്.
Content highlight: MI captain Hardik Pandya hints delay in Rohit Sharma return