ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസ് - പഞ്ചാബ് കിംഗ്സ് മത്സരത്തിനിടെ വിവാദത്തിലായി ഡ്രസിങ് റൂമിൽ നിന്നുള്ള ആർആർ നായകൻ റിയാൻ പരാഗിന്റെ ദൃശ്യങ്ങൾ. ഔട്ടായതിന് പിന്നാലെ ഡ്രസ്സിങ് റൂമിലെത്തിയ റിയാൻ പരാഗ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.
രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സിന്റെ 16-ാം ഓവറിൽ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് ആർആർ നായകൻ റിയാൻ പരാഗ് ഇ സിഗരറ്റ് ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞത്. 16 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത പരാഗ് നിര്‍ണായക സമയത്തായിരുന്നു പുറത്തായത്. പിന്നാലെ ഡ്രസിങ് റൂമിലെത്തിയ പരാഗ് ഇ - സിഗരറ്റ് വലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണ് പരാഗിന്‍റെ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്ശനമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ടീമിലെ കൗമാരതാരമായ വൈഭവ് സൂര്യവംശി അടക്കമുള്ള യുവനിരയ്ക്ക് ക്യാപ്റ്റൻ എന്ത് മാതൃകയാണ് കാണിച്ച് കൊടുക്കുന്നതെന്നും ആരാധകര്‍ ചോദ്യം ഉയർത്തുന്നുണ്ട്.
സ്റ്റേഡിയത്തിന് അകത്തും ഒപ്പം ഡ്രസ്സിങ് റൂമിലും പുകയിലയോ, അല്ലെങ്കിൽ അനുബന്ധ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്നത് ബിസിസിഐയുടെ ആരോഗ്യ-സുരക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഈ സംഭവത്തിൽ നായകൻ റിയാൻ പരാഗിനെതിരെ അച്ചടക്ക നടപടികൾ ഉണ്ടാകാനുള്ള സാധ്യതകളും ഏറെയാണ്. ഇതിനുമുമ്പ് ഇതേ സീസണിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദറിന് ഡഗൗട്ടിലിരുന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 1 ലക്ഷം രൂപ പിഴ ശിക്ഷ ലഭിച്ചിരുന്നു.
Content highlight: RR captain Riyan Parag E-Cigarette vaping video controversy