ബാബർ അസം തിളങ്ങി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ പൊരുതി നിന്ന് പാകിസ്താൻ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താൻ പൊരുതുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താൻ പൊരുതുന്നു. 71 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്.

49 റണ്‍സോടെ മുന്‍ നായകന്‍ ബാബര്‍ അസമും 16 റണ്‍സോടെ മുഹമ്മദ് റിസ്‌വാനുമാണ് ക്രീസില്‍. ആറ് വിക്കറ്റ് കൈയിലിരിക്കെ പാകിസ്ഥാന് 23 റണ്‍സിന്‍റെ ആകെ ലീഡ് മാത്രമാണ് ഇപ്പോഴുള്ളത്.

ഇമാം ഉള്‍ ഹഖ്(9), അബ്ദുള്ള ഷഫീഖ്(6), ക്യാപ്റ്റൻ ഷാന്‍ മസൂദ്(0), സൗദ് ഷക്കീല്‍(11) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്.

നേരത്തെ പതിനൊന്നാമനായി ക്രീസിലെത്തിയ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കഗിസോ റബാഡയാണ് സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. 61 പന്തിൽ നാല് സിക്‌സും നാല് ഫോറും അടക്കം 71 റൺസാണ് നേടിയത്.

സെനുരാന്‍ മുത്തുസാമി (89), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (76), ടോണി ഡി സോര്‍സി (55) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. പാകിസ്താന് വേണ്ടി 38-ാം വയസില്‍ അരങ്ങേറിയ ആസിഫ് ആഫ്രീദി ആറ് വിക്കറ്റെടുത്തു.

നേരത്തെ, പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് 333ന് അവസാനിച്ചിരുന്നു. ഷാന്‍ മസൂദിന്റെ (87) ഇന്നിംഗ്‌സാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സൗദ് ഷക്കീല്‍ (66), അബ്ദുള്ള ഷഫീഖ് (57), സല്‍മാന്‍ അഗ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഏഴ് വിക്കറ്റെടുത്തു.

Content Highlights: Babar Azam shines; Pakistan fights back against South Africa

To advertise here,contact us