ഷായി ഹോപ്പിന്റെ ക്യാച്ചിൽ നോട്ടൗട്ട് വിധിച്ച് തേർഡ് അംപയർ; ഷമർ ജോസഫിന് അഞ്ച് വിക്കറ്റ് നേട്ടം നഷ്ടം

ഷമർ എറിഞ്ഞ പന്ത് ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പർ ഷായി ഹോപ്പിന്റെ കൈകളിലെത്തി.

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ തകർപ്പൻ ബൗളിങ്ങാണ് വെസ്റ്റ് ഇൻഡീസ് പേസർ ഷമർ ജോസഫ് പുറത്തെടുത്തത്. 16 ഓവർ എറിഞ്ഞ ഷമർ ഉൾപ്പെടെ 46 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തു. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ താരത്തിന് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ തേർഡ് അംപയറുടെ പിഴവ് താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിന് തിരിച്ചടിയായി.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 46-ാം ഓവറിലായിരുന്നു സംഭവം. ഷമർ എറിഞ്ഞ പന്ത് ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പർ ഷായി ഹോപ്പിന്റെ കൈകളിലെത്തി. എന്നാൽ പന്ത് നിലത്ത് തൊടും മുമ്പ് താൻ കൈപ്പിടിയാലാക്കിയോ എന്നതിൽ ഹോപ്പിന് സംശയുമാണ്ടായിരുന്നു. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ റോസ്റ്റൺ ചെയ്സും ക്യാച്ചിൽ സംശയം പ്രകടിപ്പിച്ചു. ഇതോടെ അംപയർ നിധിൻ മേനോൻ സ്ക്വയർ ലെ​ഗ് അംപയറുമായി ചർച്ച നടത്തുകയും ക്യാച്ച് പരിശോധിക്കാൻ തേർഡ് അംപയറിനോട് ആവശ്യപ്പെടുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അഡ്രിയാൻ ഹോൾഡ്സ്റ്റോക്ക് ആയിരുന്നു തേർഡ് അംപയർ. ക്യാച്ച് പരിശോധിച്ച ഹോൾഡ്സ്റ്റോക്ക് നോട്ടൗട്ടെന്നാണ് വിധിച്ചത്. എന്നാൽ ടെലിവിഷൻ റീപ്ലേകളിൽ പന്ത് നിലംതൊടാതെയാണ് ഷായി ഹോപ്പ് പിടികൂടിയതെന്നായിരുന്നു കാണപ്പെട്ടത്. പിന്നീട് മത്സരത്തിൽ വിക്കറ്റെടുക്കാൻ ഷമർ ജോസഫിന് കഴിഞ്ഞതുമില്ല. സമൂഹമാധ്യമങ്ങളിൽ ആരാധകരും ഷമറിൻ്റെ അഞ്ച് വിക്കറ്റ് നേട്ടം നഷ്ടമായതിൽ പ്രതിഷേധമുയർത്തി രംഗത്തെത്തി.

Shamar Joseph 4-46 (16.0) vs Australia | 1st Test, 2025 - Bridgetown | Ball By Ball Highlights pic.twitter.com/c5FgdTowic

ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം 14 വിക്കറ്റുകളാണ് വീണത്. ഫാസ്റ്റ് ബൗളർമാരാണ് ഇതുവരെ വീണ മുഴവൻ വിക്കറ്റുകളും സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 180 റൺസിന് പുറത്തായി. ഒന്നാം ഇന്നിങ്സിൽ മറുപടി പറയുന്ന വെസ്റ്റ് ഇൻഡീസ് ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനൊപ്പമെത്താൻ വെസ്റ്റ് ഇൻഡീസിന് ഇനി 123 റൺസ് കൂടി വേണം.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജെയ്ഡൻ സീൽസിന്റെയും ഷമർ ജോസഫിന്റെയും കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ ഓസ്ട്രേലിയൻ ബാറ്റർമാർ പതറി. ഓപണർ ഉസ്മാൻ ഖ്വാജ 47, ട്രാവിസ് ഹെഡ് 59, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 28 എന്നിവരുടെ പ്രകടനം മാത്രമാണ് ഓസീസ് നിരയിൽ എടുത്തുപറയാനുള്ളത്. നാല് താരങ്ങൾക്ക് മാത്രമാണ് സ്കോറിങ്ങിൽ രണ്ടക്കം കാണാനായത്.

വെസ്റ്റ് ഇൻഡീസിനായി ജെയ്ഡൻ സീൽസ് അഞ്ച് വിക്കറ്റും ഷമർ ജോസഫ് നാല് വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റ് സ്വന്തമാക്കിയത് ജസ്റ്റിൻ ​ഗ്രീവ്സ് ആണ്. വിൻഡീസ് ബൗളിങ് നിരയിൽ ക്യാപ്റ്റൻ റോസ്റ്റൺ ചെയ്സ് മാത്രമാണ് ഏതാനും ഓവറുകൾ സ്പിൻ എറിഞ്ഞത്. ആകെ എറിഞ്ഞ 56.5 ഓവറിൽ നാല് ഓവർ ചെയ്സ് ബൗൾ ചെയ്തു.

ആദ്യ ഇന്നിങ്സിൽ മറുപടിക്ക് ഇറങ്ങിയ വെസ്റ്റ് ഇൻഡീസും ബാറ്റിങ് തകർച്ച നേരിട്ടു. ക്രെയ്​ഗ് ബ്രാത്ത്‍വൈറ്റ് നാല്, ജോൺ‌ ചാംപെൽ ഏഴ്, ജോമൽ വരികാൻ പൂജ്യം എന്നിങ്ങനെ സ്കോർ ചെയ്ത് മടങ്ങി. കീസി കാർത്തി 20 റൺസെടുത്തെങ്കിലും പാറ്റ് കമ്മിൻസിന്റെ ബൗളിങ്ങിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്ക് ക്യാച്ച് നൽകി പുറത്തായി. 23 റൺസോടെ ബ്രണ്ടൻ കിങ്ങും ഒരു റൺസുമായി ക്യാപ്റ്റൻ റോസ്റ്റൻ ചെയ്സുമാണ് ക്രീസിൽ.

Content Highlights: Shamar Joseph denied five-wicket haul after third umpire disallows clean catch

To advertise here,contact us