നാല് വർഷത്തിന് ശേഷം കൗണ്ടി കളിച്ച് ജൊഫ്ര ആർച്ചർ; രണ്ടാം ടെസ്റ്റിൽ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ടിനായി 13 ടെസ്റ്റുകൾ കളിച്ച ആർച്ചറിന്റെ വിക്കറ്റ് നേട്ടം 42 ആണ്

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ പേസർ ജൊഫ്ര ആർച്ചർ മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് കൗണ്ടി ചാംപ്യൻഷിപ്പിൽ ആർച്ചർ കളിച്ചിരുന്നു. നാല് വർഷത്തിന് ശേഷമാണ് ആർച്ചർ ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കാനിറങ്ങുന്നത്. ഇതോടെയാണ് താരം അടുത്ത ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലും ആർച്ചർ ഉണ്ടാകുമെന്ന് വിലയിരുത്തലുകൾ ഉണ്ടായത്.

30കാരനായ ആർച്ചർ 2021ന് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ കളിച്ചിട്ടില്ല. ആകെ ഇംഗ്ലണ്ടിനായി 13 ടെസ്റ്റുകൾ കളിച്ച ആർച്ചറിന്റെ വിക്കറ്റ് നേട്ടം 42 ആണ്. പിന്നാലെ പരിക്കുകൾ താരത്തിന്റെ ടെസ്റ്റ് കരിയറിന് തിരിച്ചടിയാകുകയായിരുന്നു.

അതിനിടെ ജൊഫ്ര ആർച്ചർ, മാർക് വുഡ്, ഗസ് ആറ്റ്കിൻസൺ തുടങ്ങിയ താരങ്ങളുടെ അസാന്നിധ്യം ഇംഗ്ലണ്ട് പേസ് ബൗളിങ്ങിന്റെ മൂർച്ച കുറച്ചിരിക്കുകയാണ്. ക്രിസ് വോക്സും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഒഴികെയുള്ള താരങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിൽ അനുഭവ സമ്പത്ത് കുറവാണ്. നിലവിൽ ആദ്യ ടെസ്റ്റിന് മാത്രമായുള്ള ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നതും.

ജൂലൈ രണ്ടിന് എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ഇതിന് മുമ്പായി പേസ് നിരയ്ക്ക് മൂർച്ച കൂട്ടുകയാണ് ഇംഗ്ലീഷ് ടീമിന്റെ ലക്ഷ്യം.

Content Highlights: Archer makes red-ball comeback to boost hopes of England Test team return

To advertise here,contact us