ഈ വർഷം സെപ്റ്റംബർ 30ന് ആരംഭിക്കുന്ന വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകില്ല. നേരത്തെ ബിസിസിഐ സമര്‍പ്പിച്ച പ്രാഥമിക പട്ടികയില്‍ സ്‌റ്റേഡിയം ഇടംപിടിച്ചിരുന്നു. എന്നാല്‍ അന്തരാഷ്ട്ര സ്റ്റേഡിയത്തിന്റെ പരിപാലനത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെ എസ് എഫ് എൽ) വരുത്തിയ വീഴ്ചയാണ് തിരിച്ചടിയായതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു. ലോകകപ്പിൽ അഞ്ച് മത്സരങ്ങള്‍ക്ക് വേദിയാകുവാനുള്ള അവസരമാണ് ഇതോടെ കൈവിട്ടതെന്നാണ് കെ സി എയുടെ പ്രതികരണം.
സ്റ്റേഡിയത്തിലെ പുല്‍മൈതാനം അന്താരാഷ്ട്ര നിലവാരത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ കെട്ടിട സമുച്ചയമുള്‍പ്പടെയുള്ള പരിപാലന ചുമതല കെഎസ്എഫ്എല്ലിനായിരുന്നു. ഇതില്‍ വലിയ വീഴ്ച വരുത്തിയതാണ് വേദി നഷ്ടപ്പെടാന്‍ കാരണം. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുവാന്‍ വേണ്ടി കേരള ക്രിക്കറ്റ് അസോസിയേഷന്‍ 2017 മുതല്‍ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിര്‍മാണപ്രവര്‍ത്തനം നടത്തുണ്ടായിരുന്നു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾക്കായി കെ സി എ മുടക്കിയ തുക വകവെച്ചു നല്‍കാന്‍ കെ എസ് എഫ് എൽ തയ്യാറാവാത്തതിനാല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തുടര്‍ന്ന് മെയിന്റനന്‍സ് നടത്തുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നു.
വനിതാ ലോകകപ്പിനോട് അനുബന്ധിച്ചു സര്‍ക്കാരുമായി കൂടിയാലോചിച്ചു 18 കോടി മുടക്കി എല്‍ഇഡി ലൈറ്റ് സംവിധാനം സജ്ജമാക്കി വരുന്നതിനിടെയാണ് മറ്റ് സംവിധാനങ്ങളുടെ പോരായ്മ കാരണം ഐസിസി മത്സരങ്ങള്‍ക്ക് വേദി അനുവദിക്കാതിരുന്നത്. കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിന്റെ ഗ്യാലറിയുടെ മേല്‍ക്കൂര നശിച്ചിരുന്നു. ഇതിനിടെ കളിക്കളങ്ങള്‍ സംരക്ഷിക്കുവാനുള്ള സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായും മൈതാനം സംരക്ഷിക്കാനുള്ള കെസിഎ നിര്‍ദേശങ്ങള്‍ പാലിക്കാതെയും കെഎസ്എഫ്എല്‍ അധികൃതര്‍ സിനിമ ഷൂട്ടിങ്ങിന് ഗ്രൗണ്ട് വിട്ടുനല്‍കിയിരുന്നു. ഇത് പുല്‍മൈതാനം നശിക്കുവാനും കാരണമായി.
സ്റ്റേഡിയം പരിപാലത്തിലുള്ള കെഎസ്എഫ്എല്ലിന്റെ വീഴ്ച കണക്കിലെടുത്തു സര്‍ക്കാര്‍ അന്താരാഷ്ട്ര സ്റ്റേഡിയം തിരികെ എടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിതായി കെസിഎ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടു സ്റ്റേഡിയം തിരിച്ചെടുത്തില്ലെങ്കില്‍ അന്താരാഷ്ട്ര മത്സങ്ങള്‍ നടത്തുന്നതിനുള്ള അംഗീകാരം സ്റ്റേഡിയത്തിന് നഷ്ടപ്പെടുമെന്ന് കെസിഎ ഭാരവാഹികള്‍ പ്രതികരിച്ചു.
Content Highlights: Greenfield stadium will not host Women's ODI World cup due to no Maintenance