ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കംബാക്ക് നടത്തി മുംബൈ ഇന്ത്യൻസ് ഈ സീസണിൽ പ്ലേ ഓഫിലേക്ക് കുതിക്കുകയാണ്.ആദ്യ അഞ്ച് മത്സരത്തില്‍ ഒറ്റ ജയം മാത്രം നേടിയ ടീം, പിന്നീട് കളിച്ച ആറ് മത്സരങ്ങളില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ പട്ടികയില്‍ മുന്നിലെത്തി.
മുൻ നായകൻ കൂടിയായ രോഹിത് ശർമയും തകർപ്പൻ ഫോമിൽ തിരിച്ചെത്തി. ഭൂരിഭാഗം മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായാണ് രോഹിത് കളിച്ചത്. അതിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ പരിശീലകൻ മഹേല ജയവർധനെ.
'രോഹിത്തിനെ ഇംപാക്ട് സബ്ബാക്കാനുള്ള തീരുമാനം തുടക്കത്തിൽ ഉണ്ടായതല്ലെന്നും സാഹചര്യമാണ് അതിലേക്ക് നയിച്ചതെന്നും ജയവർധനെ വ്യക്തമാക്കി. രോഹിത് കുറച്ച് മത്സരങ്ങളില്‍ ഫീല്‍ഡ് ചെയ്തിരുന്നു. എന്നാൽ ടീമിന്റെ ഘടന നോക്കുകയാണെങ്കിൽ മിക്കവാറും കളിക്കാർ ഇരട്ട റോളുകളാണ് ചെയ്യുന്നത്. ഭൂരിഭാഗം പേരും ബൗൾ ചെയ്യുന്നുണ്ട്. ചിലരെ ബൗണ്ടറി റണ്ണർമാരായി ആവശ്യമുണ്ട്', മഹേല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വേഗതയുള്ള കളിക്കാരെ വേണം. അത് പരിഗണിച്ചിട്ടുണ്ട്. കൂടാതെ, ചാമ്പ്യൻസ് ട്രോഫി മുതലുള്ള ഒരു ചെറിയ പരിക്ക് രോഹിത്തിനെ അലട്ടുന്നുണ്ട്. അതിനാൽ, അദ്ദേഹത്തിന് അമിതഭാരം നൽകാതിരിക്കാൻ ശ്രദ്ധിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യമായി രോഹിത്തിന്റെ ബാറ്റിങ് ആണ് ഞങ്ങൾ കാണുന്നത്. ജയാവർധനെ കൂട്ടിച്ചേർത്തു.
'അദ്ദേഹം കളിക്കളത്തിലാണെങ്കിലും അല്ലെങ്കിലും മികച്ച സംഭാവന നൽകിയിട്ടുണ്ട്. അദ്ദേഹം എപ്പോഴും ഡഗ്ഔട്ടിൽ സജീവമാണ്. ടൈം ഔട്ടുകളുടെ സമയത്ത് ഗ്രൗണ്ടിലിറങ്ങി സംസാരിക്കാറുണ്ട്. ധാരാളം ആശയവിനിമയങ്ങളും നടത്തുന്നു. അതിനാൽ അദ്ദേഹം വളരെ സജീവമായി ഇടപെടുന്നുണ്ട്'- മഹേല കൂട്ടിച്ചേർത്തു.
Content Highlights: 'We need fast players on the field'; Jayawardene reacts to Rohit's constant impact sub-backing