IPL 2025: റബാഡയെ പുറത്താക്കിയതിന് പിന്നിൽ മയക്കുമരുന്ന് ഉപയോഗം; ക്ഷമ ചോദിച്ച് താരം

നേരത്തെ വ്യക്തിപരമായ കാരണങ്ങളാൽ താരം മടങ്ങിപ്പോയെന്നായിരുന്നു ഗുജറാത്ത് ടൈറ്റൻസ് അറിയിച്ചിരുന്നത്

ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡയെ ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതെന്ന് സ്ഥിരീകരണം. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്നാണ് താരത്തെ ഗുജറാത്ത് ടൈറ്റൻസ് പുറത്താക്കിയത്. നേരത്തെ വ്യക്തിപരമായ കാരണങ്ങളാൽ താരം മടങ്ങിപ്പോയെന്നായിരുന്നു ഗുജറാത്ത് ടൈറ്റൻസ് അറിയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ റബാഡ തന്നെ പുറത്താക്കിയത് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടർന്നാണെന്ന് വാർത്താകുറിപ്പിൽ സ്ഥിരീകരിച്ചു. പ്രവൃത്തിയിൽ താരം മാപ്പ് ചോദിക്കുകയും ചെയ്തു.

'നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ ഞാൻ ഐപിഎൽ പുരോ​ഗമിക്കുന്നതിനിടെ ചില വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അതിന് കാരണം ഞാൻ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതാണ്. ഞാൻ കാരണം നിരാശരായ ആരാധകരോട് മാപ്പ് ചോദിക്കുന്നു. ഏതവസ്ഥയിലും ക്രിക്കറ്റ് കളിക്കാൻ കഴിയുമെന്ന് ഇനിയൊരിക്കലും ഞാൻ പറയില്ല,' റബാഡ കുറിച്ചു.

'നിലവിൽ എനിക്ക് കളിക്കുന്നതിൽ വിലക്കുണ്ട്. അധികം താമസിക്കാതെ ഞാൻ സ്നേഹിക്കുന്ന ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രതിസന്ധി മറികടക്കാൻ എനിക്കൊപ്പമുള്ള എൻ്റെ ഏജൻ്റ്, ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്ക് നന്ദി പറയുന്നു. എൻ്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി,' റബാഡ വ്യക്തമാക്കി.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി ആദ്യ രണ്ട് മത്സരങ്ങളിൽ മാത്രമാണ് റബാഡ കളിച്ചത്. രണ്ട് വിക്കറ്റുകളും ദക്ഷിണാഫ്രിക്കൻ പേസർ എറിഞ്ഞിട്ടിരുന്നു. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസ് റബാഡയെ സ്വന്തമാക്കിയത്.

Content Highlights: Kagiso Rabada serves suspension for recreational drug use

To advertise here,contact us