പൊട്ടിച്ച് രസിക്കാനല്ല; പൊതിയാനും അല്ല; ബബിള്‍ റാപ്പ് കണ്ടുപിടിച്ചത് മറ്റൊരു ആവശ്യത്തിനാണ്

ബബിള്‍ റാപ്പിന്റെ യഥാര്‍ഥ ഉപയോഗം മറ്റൊന്നായിരുന്നു

ഓണ്‍ലൈനായുംമറ്റും വാങ്ങുന്ന സാധനങ്ങളുടെ പാക്കറ്റ് തുറക്കുമ്പോള്‍ പലപ്പോഴും കാണുന്ന ഒന്നാണ് ബബിള്‍ റാപ്പ്. ചെറിയ ചെറിയ വായു കുമിളകള്‍ നിറഞ്ഞ ഈ പ്ലാസ്റ്റിക് ഷീറ്റ് കണ്ടാല്‍ ആദ്യം ഓര്‍മ വരുന്നത് വിലപിടിപ്പുള്ള സാധനങ്ങള്‍ സുരക്ഷിതമായി പാക്ക് ചെയ്യാനുളള വസ്തു എന്നാകും. ചിലര്‍ക്ക് പാക്കറ്റ് തുറന്നുകഴിഞ്ഞാല്‍ അതിലെ കുമിളകള്‍ പൊട്ടിക്കുന്നതും ഒരു രസമാണ്.

എന്നാല്‍ രസകരമായ കാര്യം എന്താണെന്നോ?. ബബിള്‍ റാപ്പ് ഉണ്ടാക്കുമ്പോള്‍ അതിന്റെ ലക്ഷ്യം സാധനങ്ങള്‍ പാക്ക് ചെയ്യുക എന്നതേ ആയിരുന്നില്ല. ഒരു വാള്‍പേപ്പര്‍ പരീക്ഷണത്തില്‍ നിന്നായിരുന്നു ബബിള്‍ റാപ്പ് ഉണ്ടാകുന്നത്. 1957-ല്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ എന്‍ജിനീയറായ ആല്‍ഫ്രഡ് ഡബ്ല്യു. ഫീല്‍ഡിംഗും ശാസ്ത്രജ്ഞനായ മാര്‍ക്ക് ചാവന്നസും ചേര്‍ന്ന് ഒരു പുതിയ തരത്തിലുള്ള വാള്‍പേപ്പര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. വീടിന്റെ ചുമരില്‍ ഒട്ടിക്കുന്ന സാധാരണ വാള്‍പേപ്പറുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ത്രിമാന രൂപം നല്‍കുന്ന വാള്‍പേപ്പര്‍ നിര്‍മ്മിക്കാനായിരുന്നു അവരുടെ ശ്രമം.

അതിനായി പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കിടയില്‍ വായു തങ്ങി നില്‍ക്കുന്ന രീതിയിലുളള ചെറിയ കുമിളകളുള്ള ഒരു ഷീറ്റ് രൂപപ്പെടുത്തിയെടുത്തു. ഇന്ന് നമ്മള്‍ കാണുന്ന ബബിള്‍ റാപ്പിന്റെ ആദ്യ രൂപം അതായിരുന്നു. പക്ഷേ, പ്രശ്‌നം മറ്റൊന്നായിരുന്നു.ആര്‍ക്കും ആ വാള്‍പേപ്പര്‍ വേണ്ടായിരുന്നു.പുതിയ ഡിസൈന്‍ ആളുകള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയില്ല. അതോടെ പരീക്ഷണം പരാജയപ്പെട്ടു.

പിന്നെ ഗ്രീന്‍ഹൗസിലേക്ക്

വാള്‍പേപ്പര്‍ ആശയം വിജയിച്ചില്ലെങ്കിലും ഫീല്‍ഡിംഗും ചാവന്നസും അവരുടെ കണ്ടുപിടിത്തം ഉപേക്ഷിച്ചില്ല. കുമിളകള്‍ക്കുള്ളിലെ വായുവിന് ചൂട് നിലനിര്‍ത്താന്‍ കഴുയുമെന്നത് അവര്‍ ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ ഈ പ്ലാസ്റ്റിക് ഷീറ്റ് ഗ്രീന്‍ഹൗസുകളില്‍ ഇന്‍സുലേഷനായി ഉപയോഗിക്കാമോ എന്നായിരുന്നു അടുത്ത പരീക്ഷണം.പക്ഷേ ആ ആശയവും വലിയ വിജയമായില്ല.

ചെറിയ കുമിളകള്‍ വലിയൊരു സാധ്യതയായി

ബബിള്‍ റാപ്പിലെ ഓരോ കുമിളയിലും വായുവാണ്. ഒരു വസ്തുവിന് ചുറ്റും ഇത് പൊതിഞ്ഞാല്‍ പുറത്തുനിന്നുള്ള അടിയോ സമ്മര്‍ദ്ദമോ നേരിട്ട് വസ്തുവിലേക്ക് എത്താതെ ഒരു പരിധിവരെ തടയാന്‍ ഈ വായു കുമിളകള്‍ക്ക് കഴിയും. അവിടെയാണ് ബബിള്‍ റാപ്പിന്റെ യഥാര്‍ഥ സാധ്യത കണ്ടെത്തിയത്.പക്ഷേ അത് തിരിച്ചറിയാന്‍ കുറച്ച് സമയം കൂടി വേണ്ടിവന്നു. പിന്നീട് കമ്പ്യൂട്ടറുകള്‍ പൊതിഞ്ഞ് സംരക്ഷിക്കാന്‍ ബബിള്‍ റാപ്പ് ഉപയോഗിക്കാന്‍ തുടങ്ങി.

1960-ല്‍ ഫീല്‍ഡിംഗും ചാവന്നസും ചേര്‍ന്ന് Sealed Air Corporation സ്ഥാപിച്ചു. അക്കാലത്ത് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ അതിവേഗം വളരുന്ന സമയമായിരുന്നു. വലിയതും വിലപിടിപ്പുള്ളതുമായ കമ്പ്യൂട്ടറുകള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ അവയ്ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അപ്പോഴാണ് ബബിള്‍ റാപ്പ് ഉപയോഗപ്രദമാകുന്നത്.

IBM 1401 കമ്പ്യൂട്ടറുകള്‍ കൊണ്ടുപോകുമ്പോള്‍ അവ സംരക്ഷിക്കാന്‍ ബബിള്‍ റാപ്പ് ഉപയോഗിച്ചു.

ഇതോടെ ബബിള്‍ റാപ്പ് വിലപിടിപ്പുള്ളതും എളുപ്പത്തില്‍ കേടാകുന്നതുമായ സാധനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ആവശ്യത്തിനായി ഉപയോഗിക്കാന്‍ തുടങ്ങി. ഇന്ന് ഇന്ന് ഒരു മൊബൈല്‍ ഫോണ്‍ മുതല്‍ ഗ്ലാസ് സാധനങ്ങള്‍ വരെ സുരക്ഷിതമായി അയയ്ക്കാന്‍ ബബിള്‍ റാപ്പ് ഉപയോഗിക്കുന്നു.

Content Highlights :When bubble wrap was created, its purpose was not simply to pack items; it originated from a wallpaper experiment.

To advertise here,contact us