മരിക്കുന്നത് കുറ്റമായി കാണുന്ന രാജ്യം; ആരെങ്കിലും മരിക്കുമെന്ന് തോന്നിയാൽ ഇവർ ചെയ്യുന്നത് എന്താണെന്ന് അറിയണോ?

ശവസംസ്‌കാരം നിരോധിച്ചിരിക്കുന്ന ഈ രാജ്യത്തെ നിയമങ്ങള്‍ വളരെ വ്യത്യസ്തമാണ്

ജനിച്ചു വീഴുന്ന ഏതൊരാളും മരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്നത് പ്രപഞ്ച സത്യമാണ്. എന്നാല്‍ മരണത്തെ കുറ്റമായി കാണുന്ന ഒരു രാജ്യം ഭൂമിയിലുണ്ട്. ഉത്തരധ്രുവത്തിനടുത്തുള്ള തണുത്തുറഞ്ഞ ഒരു പ്രദേശത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ രാജ്യത്ത് വച്ച് ഒരാളെയും മരിക്കാന്‍ അവിടുത്തെ നിയമം അനുവദിക്കില്ല. പകരം എന്താണ് ചെയ്യുന്നതെന്നല്ലേ?.

പ്രകൃതിനിയമത്തെ വെല്ലുവിളിക്കുന്ന നഗരം

നോര്‍വേയിലെ ഒരു പട്ടണമാണ് വിചിത്രമായ നിയമങ്ങള്‍ നടപ്പിലാക്കുന്ന ഇടം. ആര്‍ട്ടിക് സമുദ്രത്തിനടുത്തുള്ള നോര്‍വേയിലെ ഒരു ചെറിയ ദ്വീപാണിത്. ഈ മഞ്ഞുമൂടിയ ദ്വീപിനെ 'സ്വാല്‍ബാര്‍ഡ്' എന്നും അതിന്റെ തലസ്ഥാനത്തെ 'ലോങ്യിയര്‍ബൈന്‍' എന്നും വിളിക്കുന്നു. ഉത്തരധ്രുവത്തോട് അടുത്ത് നില്‍ക്കുന്നതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസ പ്രദേശങ്ങളിലൊന്നായി ഇവിടം കണക്കാക്കപ്പെടുന്നു. കഴിഞ്ഞ 70 വര്‍ഷമായി ഇവിടെ മനുഷ്യ മരണങ്ങള്‍ക്കും ശവസംസ്‌കാരങ്ങള്‍ക്കും പൂര്‍ണ്ണമായ സര്‍ക്കാര്‍ നിരോധനം നിലവിലുണ്ട്. ഈ സ്ഥലത്ത് ആരെങ്കിലും രോഗിയാകുകയോ പ്രായമാകുകയോ ചെയ്താല്‍ ഭരണകൂടം അവരെ ഉടന്‍ തന്നെ ഒരു വിമാനത്തില്‍ കയറ്റി അയക്കുന്നു.

ഈ നിയമത്തിന്‌ പിന്നില്‍ അന്ധവിശ്വാസമല്ല ശാസ്ത്രീയമായ കാരണങ്ങളാണ്

ഈ നിയമം ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെയോ പഴയ അന്ധവിശ്വാസത്തിന്റെയോ വിചിത്രമായ ഒരു കല്‍പ്പന പോലെ തോന്നുമെങ്കിലും, ഇത് പൂര്‍ണ്ണമായും ഒരു ശാസ്ത്രീയ സത്യത്തില്‍ വേരൂന്നിയതാണ്. ഭരണപരമായ ഈ നിയമത്തിന് പിന്നില്‍ മനുഷ്യന്റെ നിലനില്‍പ്പ് സംരക്ഷിക്കാനുള്ള ഒരു സുപ്രധാന ശ്രമമുണ്ട്. ഈ നിയമത്തിന് അല്‍പ്പമെങ്കിലും അയവുവരുത്തിയാല്‍, ലോകം മുഴുവന്‍ ഒരു ഭീകരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്.

ഒരിക്കലും മഞ്ഞുരുകാത്ത ഭൂമി

അതിശൈത്യം അനുഭവപ്പെടുന്ന സ്ഥലമാണ് ലോങ്ഇയര്‍ബൈന്‍. ഇവിടെ ശൈത്യകാലത്ത് താപനില മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താറുണ്ട്. ഈ അതിശൈത്യം കാരണം, നഗരത്തിന്റെ മുഴുവന്‍ പ്രദേശവും എപ്പോഴും കട്ടിയുള്ള ഐസ് പാളിയാല്‍ മൂടപ്പെട്ടിരിക്കുന്നു. സ്ഥിരമായി മരവിച്ച മണ്ണിന്റെയും ഐസിന്റെയും ഈ പാളി ശാസ്ത്ര ലോകത്ത് അറിയപ്പെടുന്നത് 'പെര്‍മാഫ്രോസ്റ്റ്' എന്നാണ്.

സെമിത്തേരിയിലെ ശവശരീരങ്ങള്‍ മമ്മികളായി മാറുന്നു

1950-കളിലാണ് ഇവിടങ്ങളില്‍ ഈ വിചിത്രമായ നിയമം ഉത്ഭവിച്ചത്. ആ സമയത്ത്, സെമിത്തേരികളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ ഒരു ഞെട്ടിപ്പിക്കുന്ന കാര്യം കണ്ടെത്തി. കൊടും തണുപ്പ് കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിച്ചിട്ട മനുഷ്യശരീരങ്ങള്‍ പോലും അഴുകുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാതെ അവിടെ കേടുകൂടാതെ കിടക്കുകയായിരുന്നു.

നശിപ്പിക്കപ്പെടാത്ത വൈറസും അവിടെ ജീവിച്ചിരിക്കുന്നു

1918-ല്‍ ലോകമെമ്പാടും നാശം വിതച്ച സ്പാനിഷ് ഫ്‌ളൂ എന്ന മഹാമാരിയുടെ ഇരകളും അവിടെയുണ്ടത്രേ. ആ ശരീരങ്ങളില്‍ മാരകമായ വൈറസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അവ സജീവമാണെന്നും കണ്ടെത്തിയതോടെ ശാസ്ത്രജ്ഞരുടെ ആശങ്കകള്‍ കൂടുതല്‍ രൂക്ഷമായി. ഈ വെളിപ്പെടുത്തല്‍ ലോകമെമ്പാടുമുള്ള ഭരണകൂടത്തെയും വിദഗ്ധരെയും അമ്പരപ്പിച്ചു.

സെമിത്തേരി ഒരു ടൈം ബോംബായി മാറിയിരിക്കുന്നു

ആഗോളതാപനം മൂലം എന്നെങ്കിലും ഇവിടുത്തെ മഞ്ഞ് ഉരുകിയാല്‍, ഈ ശവശരീരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും മാരകവുമായ വൈറസുകളും ബാക്ടീരിയകളും വീണ്ടും വായുവിലേക്ക് പടരുമെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ലോകമെമ്പാടും വിനാശകരമായ പകര്‍ച്ചവ്യാധിക്ക് കാരണമാകും. ആധുനിക ശാസ്ത്രത്തിന് ചികിത്സ കണ്ടെത്താന്‍ കഴിയാത്ത ഒന്നായിരിക്കും അത്. ചുരുക്കിപറഞ്ഞാല്‍, ഈ സെമിത്തേരി മനുഷ്യരാശിയെ ബാധിക്കുന്ന ഒരു ടൈം ബോംബാണ്.

വിമാനത്തില്‍ കയറ്റി ആളുകളെ എങ്ങോട്ടാണ് അയക്കുന്നത്

ഈ മാരകമായ ഭീഷണിയില്‍ നിന്ന് പൗരന്മാരെയും ലോകത്തെയും സംരക്ഷിക്കുന്നതിനായി, 1950-ല്‍ തദ്ദേശ ഭരണകൂടം ഒരു നിയമം കൊണ്ടുവന്നു. അന്നുമുതല്‍ ഈ നിയമം കര്‍ശനമായി നടപ്പിലാക്കി വരികയാണ്. ഒരാള്‍ക്ക് ഗുരുതരമായ രോഗം പിടിപെടുകയോ മരണമടുക്കുകയോ ചെയ്താല്‍ അവരെ ഉടന്‍ തന്നെ വിമാനത്തിലോ കപ്പലിലോ കയറ്റി നോര്‍വേയിലെ ഒരു ഭൂപ്രദേശത്തേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്.

Content Highlights :A country where cremation is banned. The law does not allow anyone to die in this country. The laws in this country are very different.

To advertise here,contact us