വാർത്തയുടെ അവസാനം ചാറ്റ്ജിപിടി പ്രോംപ്റ്റ്, കണ്ടുപിടിച്ച് വായനക്കാർ; എയറിലായി പാകിസ്താനിലെ പ്രശസ്ത പത്രം

മുഹമ്മദ് അലി ജിന്ന സ്ഥാപിച്ച പാകിസ്താനിലെ ഏറ്റവും പ്രമുഖമായി കണക്കാക്കപ്പെടുന്ന പത്രത്തിലാണ് വമ്പന്‍ അമളി പിണഞ്ഞിരിക്കുന്നത്

ചാറ്റ്ജിപിടി സ്വാധീനം ചെലുത്താത്ത മേഖലയില്ല. നിലവിൽ ആളുകളിൽ അനാവശ്യ സ്വാധീനം ചെലുത്തിയതിന്റെ പേരിൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്ന ചാറ്റ്ജിപിടി മാധ്യമരംഗത്തും ചർച്ചയായിരിക്കുകയാണ്. പാകിസ്താനിലെ ഏറ്റവും പഴയതും മുഹമ്മദ് അലി ജിന്ന സ്ഥാപിച്ചതുമായ ഡോൺ ദിനപത്രത്തിനാണ് എഐ വമ്പൻ പിഴവ് സംഭവിച്ചിരിക്കുന്നത്. ബിസിനസ് ആർട്ടിക്കിളിൽ എഐ ജനറേറ്റഡ് പ്രോംപ്റ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഡോൺ പുലിവാല് പിടിച്ചത്.

ഈ പ്രോംപ്റ്റ് ശ്രദ്ധയിൽപ്പെട്ടവർ ഇത് വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതോടെ വിമർശനവും ശക്തമാകുകയാണ്. ജിന്ന സ്ഥാപിച്ച വർഷങ്ങളുടെ പാരമ്പര്യമുള്ളൊരു പത്രത്തിന് ഇത്ര ഗതികേടാണോ എന്നാണ് ലോകമെമ്പാടുമുള്ളവർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്.

നവംബർ 12നാണ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ബിസിനസ് റിപ്പോർട്ടിൽ വായനക്കാർ അസാധാരണമായ ഒരു വരി ശ്രദ്ധിച്ചത്. പത്രത്തിലുണ്ടായിരുന്ന റിപ്പോർട്ട് എഐ കൊണ്ട് സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രോംപ്റ്റ്.

'നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ കൂടുതൽ മികച്ച ഇൻഫോഗ്രാഫിക്ക് - റെഡി ലേ ഔട്ടുമായി വായനക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഫ്രണ്ട് പേജ് സ്റ്റൈൽ സൃഷ്ടിക്കാൻ എനിക്ക് സാധിക്കും. അങ്ങനെ ചെയ്യേണ്ടതുണ്ടോ' എന്ന ചാറ്റ്ജിപിടി റിപ്ലൈയാണ് പത്രത്തിൽ അച്ചടിച്ച് വന്നത്. പത്രത്തിന്റെ ചിത്രത്തോടെ ഇത് സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വിമർശനവും പരിഹാസവും കൊണ്ട് ആ പോസ്റ്റിന്റെ കമന്റ് സെക്ഷൻ നിറഞ്ഞു.

ഇത്രയും നിരുത്തരവാദപരമായി എങ്ങനെയാണ് ഒരു പത്രത്തിന് പ്രവർത്തിക്കാൻ കഴിയുക എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. പത്രങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുന്ന പ്രവർത്തനമാണിതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. 1941ൽ ദില്ലിയിലാണ് ഈ പത്രം ആരംഭിച്ചത്. വിഭജനത്തിന് പിന്നാലെ ഡോണിന്‍റെ ആസ്ഥാനം ലാഹോറിലേക്ക് മാറ്റി. സൗത്ത് ഏഷ്യയിലെ മികച്ച മാധ്യമങ്ങളിലൊന്നായി കണക്കാക്കുന്ന ദിനപത്രമാണിത്.

Content Highlights: AI prompt published in Dawn Newspaper sparks Critricism

To advertise here,contact us