ലോകത്ത് ആദ്യമായി ചര്‍മ്മ കോശങ്ങളില്‍നിന്ന് അണ്ഡം; വന്ധ്യതാ ചികിത്സയില്‍ വഴിത്തിരിവ്

ഈ സാങ്കേതിക വിദ്യയിലൂടെ വന്ധ്യതാ ചികിത്സയില്‍ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്

വന്ധ്യതയ്ക്ക് ഒരു പരിഹാരം കണ്ടെത്തുക എന്നത് പലരേയും സംബന്ധിച്ച് ഒരു സ്വപ്‌നം തന്നെയാണ്. ഇക്കാര്യത്തില്‍ ഇനി സന്തോഷിക്കാന്‍ വഴിയുണ്ട് എന്നാണ് ഒരു പുതിയ ഗവേഷണം പറയുന്നത്. അമേരിക്കയിൽ നിന്നുളള ഒരുകൂട്ടം ഗവേഷകര്‍ ലോകത്ത് ആദ്യമായി മനുഷ്യൻ്റെ ചര്‍മ്മകോശങ്ങള്‍ ഉപയോഗിച്ച് ബീജസങ്കലന ശേഷിയുള്ള അണ്ഡം വികസിപ്പിച്ചെടുക്കുകയും അത് ബീജവുമായി സംയോജിപ്പിക്കുകയും ചെയ്തു. നേച്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷണം വിജയിച്ചാല്‍ പ്രായം ചെന്നതോ അണ്ഡോത്പാദന ശേഷിയില്ലാത്തതോ ആയ സ്ത്രീകളില്‍ പ്രത്യുത്പാദനത്തിന് അവസരമൊരുങ്ങും. അണ്ഡങ്ങളുടെയോ ബീജങ്ങളുടെയോ അഭാവം മൂലം കുട്ടികളുണ്ടാവാത്ത ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷനല്‍കുന്നതിനൊപ്പം ഈ രീതി ഉപയോഗിച്ച് സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ജനിതകമായി തന്നെ കുട്ടിയുണ്ടാകാനുള്ള സാധ്യതയുമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ജീവ ശാസ്ത്രജ്ഞനായ ഷൗഖ്രത് മിത്താലിപോവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഗവേഷണത്തിലാണ് മനുഷ്യചര്‍മ്മത്തിലെ കോശങ്ങളെ അണ്ഡകോശങ്ങളാക്കി പുനര്‍നിര്‍മ്മിച്ച ഈ ഗവേഷണം നടന്നത്. പിന്നീട് ലാബില്‍ വച്ച് വിജയകരമായി ബീജസങ്കലനം നടത്തുകയായിരുന്നു. 'മൈറ്റോമിയോസിസ്' എന്ന് വിളിക്കുന്ന ഒരു പുതിയ പ്രക്രിയയെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടുപിടുത്തം.

ആദ്യം ചര്‍മ്മ കോശങ്ങളില്‍ നിന്ന് കോശകേന്ദ്രം (ന്യൂക്ലിയസ്) വേര്‍തിരിച്ചെടുക്കുകയായിരുന്നു. പിന്നീട് ആരോഗ്യമുളള ദാതാവിന്റെ അണ്ഡത്തിന്റെ ന്യൂക്ലിയസ് നീക്കിയ ശേഷം ചര്‍മ്മകോശത്തിന്റെ ന്യൂക്ലിയസ് ഈ അണ്ഡത്തില്‍ നിക്ഷേപിക്കുന്നു. 'സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍' എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ഈ പ്രക്രിയയിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടം ബീജ സങ്കലനത്തിന് 23 ക്രോമസോമുകളുളള ഒരു അണ്ഡം 23 ക്രോമസോമുകള്‍ വഹിക്കുന്ന മറ്റൊരു ബീജവുമായി സംയോജിപ്പിക്കുന്നതാണ്. ഈ രീതി ഉപയോഗിച്ച് ഗവേഷകര്‍ 82 ഫങ്ഷണല്‍ ഓസൈറ്റുകള്‍(അണ്ഡങ്ങള്‍) ഉത്പാദിപ്പിക്കുകയും ബീജം ഉപയോഗിച്ച് അവയെ ബീജ സങ്കലനം ചെയ്യുകയും ചെയ്തു. ആറാം ദിവസത്തോടെ ഒന്‍പത് ശതമാനം ഭ്രൂണവികാസം സംഭവിക്കുകയായിരുന്നു. ഈ പഠനം ശൈശവ ദിശയിലാണ്. ആളുകളില്‍ സുരക്ഷിതവും ഫലപ്രദവുമാകുമോ എന്ന് സ്ഥാപിച്ചെടുക്കാന്‍ വര്‍ഷങ്ങളുടെ ഗവേഷണം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

Content Highlights :World's first egg created from skin cells; could be a breakthrough in infertility treatment

To advertise here,contact us