അധിക്ഷേപിച്ച് സംസാരിച്ചു; പ്രതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി അബുദബി കോട‌തി

പരാതിക്കാരന്റെ അന്തസിനും സാമൂഹിക നിലയ്ക്കും മനോനിലക്കും സംഭവിച്ച അപമാനം കോടതി അംഗീകരിച്ചു

അധിക്ഷേപകരമായി സംസാരിച്ചെന്ന കേസില്‍ പ്രതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി കോടതി. അബുദാബി കുടുംബ, സിവില്‍, അഡ്മിനിസ്ട്രേറ്റീവ് കേസ് കോടതിയുടെതാണ് ഉത്തരവ്. പ്രതിയായ വ്യക്തി തന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ സമര്‍പ്പിച്ച സിവില്‍ കേസിലാണ് വിധി.

അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരമായി പരാതിക്കാരന്‍ ആവശ്യപ്പെട്ടത് ഒരുലക്ഷം ദിര്‍ഹമാണ്. ആദ്യം പരാതിക്കാരന്‍ ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ പ്രതിക്ക് 3,000 ദിര്‍ഹം കോടതി പിഴ ചുമത്തി. പ്രതിയുടെ പ്രവര്‍ത്തി തന്റെ അഭിമാനത്തിനും സല്‍പ്പേരിനും ഉണ്ടാക്കിയ ക്ഷതം ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ പിന്നീട് സിവില്‍ കോടതിയിലും ഹര്‍ജി നല്‍കുകയായിരുന്നു.

പ്രതിയുടെ കുറ്റകരമായ പ്രവൃത്തി ക്രിമിനല്‍ വിധിയില്‍ ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിവില്‍ ക്ലെയിം അതേ കുറ്റകൃത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ അന്തസിനും സാമൂഹിക നിലയ്ക്കും മനോനിലക്കും സംഭവിച്ച അപമാനം കോടതി അംഗീകരിച്ചു. യുഎഇ സിവില്‍ നിയമപ്രകാരം, അധിക്ഷേപകരമായി സംസാരിച്ച പ്രതി ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി പ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി.

Content Highlights: Abu Dhabi court orders compensation for verbal abuse victim

To advertise here,contact us