യാത്രക്കാരിൽ നിന്ന് ഏറ്റവും കുറവ് പരാതികൾ; സൗദി എയർലൈൻസിന് മികച്ച നേട്ടം

കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം വിമാനക്കമ്പനികൾക്കെതിരെ ആകെ 1,965 പരാതികളാണ് അതോറിറ്റിക്ക് ലഭിച്ചത്

യാത്രക്കാരിൽ നിന്ന് ഏറ്റവും കുറവ് പരാതികൾ ലഭിച്ച വിമാനക്കമ്പനിയെന്ന നേട്ടം സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) സ്വന്തമാക്കി. ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസാണ് പട്ടികയിൽ തൊട്ടുപിറകിലുള്ളത്. സൗദി അറേബ്യൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം വിമാനക്കമ്പനികൾക്കെതിരെ ആകെ 1,965 പരാതികളാണ് അതോറിറ്റിക്ക് ലഭിച്ചത്. ഇതിൽ ഒരു ലക്ഷം യാത്രക്കാർക്ക് 39 പരാതികൾ എന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് സൗദി എയർലൈൻസ് രേഖപ്പെടുത്തിയത്. ലഭിച്ച പരാതികളിൽ 89 ശതമാനവും കൃത്യസമയത്തിനുള്ളിൽത്തന്നെ പരിഹരിക്കാൻ സൗദിയക്ക് സാധിച്ചുവെന്നും അതോറിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിമാന സർവീസുകളുടെ വൈകൽ, ടിക്കറ്റ് ബുക്കിങ്, റീഫണ്ട്, ബാഗേജ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികളും ഉയർന്നു വന്നത്. വിമാനത്താവളങ്ങളുടെ വർഗ്ഗീകരണത്തിൽ, പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ പരാതി നിരക്കുമായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമതെത്തി.

Content Highlights: Saudia Airlines has achieved the lowest passenger complaint rate, reflecting improvements in service standards and the overall travel experience.

To advertise here,contact us