ഖത്തറിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണം; അപലപിച്ച് ജിസിസി രാജ്യങ്ങളുടെയും റഷ്യയുടെയും സംയുക്ത യോഗം

മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെ മനപൂര്‍വ്വം അട്ടിമറിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു

ഖത്തറിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ജിസിസി രാജ്യങ്ങളുടെയും റഷ്യയുടെയും സംയുക്ത മന്ത്രിതല യോഗം. ഇസ്രയേലിന്റെ നടപടിക്കെതിരെ നടന്ന യോ​ഗത്തിൽ സംയുക്ത പ്രസ്താവന പുറത്തിറക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തിയതെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

റഷ്യയിലെ സോച്ചിയില്‍ നടന്ന ജിസിസി രാജ്യങ്ങളുടെയും റഷ്യന്‍ ഫെഡറേഷന്റെയും വിദേശകാര്യ മന്ത്രിമാരുടെ എട്ടാമത് സംയുക്ത മന്ത്രിതല യോഗമാണ് ഖത്തറിലെ ഇസ്രയേൽ ആക്രമണത്തെ ശക്തമായി അപലപിച്ചത്. ഖത്തറിന് നേരെയുണ്ടായ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേരയുളള വെള്ളുവിളിയാണെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി സംയുക്ത പ്രസ്താവനയും യോഗം പുറത്തിറക്കി.

മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെ മനപൂര്‍വ്വം അട്ടിമറിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. ഗാസ, യുക്രയില്‍ എന്നിവിടങ്ങളിലെ സാഹചര്യവും ചര്‍ച്ചയായി. മേഖലയില്‍ ശാശ്വതമായ സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പടുത്തേണ്ടതിന്റെ ആവശ്യകതയും മന്ത്രിമാര്‍ ചൂണ്ടികാട്ടി.

ജിസിസി രാജ്യങ്ങളും റഷ്യന്‍ ഫെഡറേഷനും തമ്മില്‍ വിവിധ മേഖലകളില്‍ സംയുക്ത സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളും യോഗം ചര്‍ച്ച ചെയ്തു. 2023-2028 കാലയളവിലെ സംയുക്ത കര്‍മ പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പരിസ്ഥിതി, ആരോഗ്യം, സംസ്‌കാരം, കായികം, വിദ്യാഭ്യാസം, കൃഷി തുടങ്ങി വിവിധ മേഖലഖകളാണ് സംയുക്ത കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights: Eighth Joint Ministerial Meeting of GCC-Russia condemns Israeli attack on Qatar

To advertise here,contact us