പിച്ചക്കാരന്റെ വേഷത്തിൽ 15 ദിവസം ലൊക്കേഷനിൽ', ബെത്‌ലഹേമിലെ ക്ലൈമാക്‌സ് കഥ പറഞ്ഞ് വിനയ് ഫോർട്ട്

പതിനഞ്ച് ദിവസവും ഞാൻ ശരീരം ഒക്കെ കറുപ്പിച്ച് പിച്ചക്കാരനായിട്ട് നിൽക്കേണ്ടി വന്നു. കാരണം ക്ലൈമാക്‌സ് സീനിൽ മാത്രം ഒരേ സമയം പതിനെട്ടോളം അഭിനേതാക്കൾ ഉണ്ടായിരുന്നു.

ഈ വർഷത്തെ ഓണം റിലീസുകളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിവിൻ പോളി - മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ തരംഗമാകുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിവിൻ പോളിയും മമിത ബൈജുവും തകർത്താടിയ ചിത്രത്തിൽ, സഹതാരങ്ങളുടെ പ്രകടനത്തിനും തിയേറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് വിനയ് ഫോർട്ട് അവതരിപ്പിച്ച 'അലക്സ്' എന്ന കഥാപാത്രം. ചിത്രത്തിൽ മമിതയുടെ ആഷ്‌ലി എന്ന കഥാപാത്രത്തെ എപ്പോഴും സംശയത്തോടെ കാണുന്ന, എന്തിനും ഏതിനും കടുപിടുത്തം പിടിക്കുന്ന 'ചൊറിയാൻ അമ്മാവനായി' ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഈ കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് വിനയ് ഫോർട്ട്.

‘ഗിരീഷ് എ.ഡി. ഒരു ദിവസം വിളിച്ചിട്ട് ഒരു ഫാമിലി കോമഡി എന്റർടെയ്‌നർ സിനിമ ചെയ്യുന്നുണ്ട്, അതിലൊരു കഥാപാത്രമുണ്ട്, ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. അങ്ങനെ ഞാൻ പോയി കഥ കേട്ടു. ചിത്രത്തിൽ അത്രയ്ക്ക് സ്‌ക്രീൻ സ്‌പേസ് ഒന്നുമുള്ള കഥാപാത്രമല്ല, പക്ഷേ വളരെ പ്രോമിനന്റ് ആയിട്ടുള്ള കഥാപാത്രമാണ്. കഥ പറഞ്ഞ സമയത്ത് എന്നോട് പറഞ്ഞത്, ചിത്രത്തിന്റെ ക്ലൈമാക്‌സ് നടക്കുന്നത് ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് പറയുന്ന കുടുംബക്കൂട്ടായ്മയുടെ പരിപാടിക്കിടെയാണ് എന്നാണ്. അവിടെ ആ ഒരു ഏരിയയിൽ ചേട്ടൻ ഒരു പിച്ചക്കാരനായിട്ട് ഒരു ഏകാംഗ നാടകം അവതരിപ്പിക്കാൻ ഉണ്ടെന്നും പറഞ്ഞു.

എനിക്ക് സിനിമയിൽ ആകെ ഒരു പതിനഞ്ച് ദിവസത്തെ ഷൂട്ട് മാത്രമേ പറഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അപ്പോൾ ഞാൻ വിചാരിച്ചത് ഏതെങ്കിലും ഒരു ദിവസം മാത്രമായിരിക്കും ഈ പിച്ചക്കാരനായിട്ടുള്ള സീൻ ഉണ്ടാവുക എന്നായിരുന്നു. കൂടാതെ ഞാൻ അവതരിപ്പിച്ച ആ കഥാപാത്രം സിനിമയിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അപ്പോൾ അതിൽ തന്നെ ഇങ്ങനെ ഒരു വെറൈറ്റി കൂടി ചെയ്യുമ്പോൾ നന്നായിരിക്കും എന്ന് വിചാരിച്ചു. പക്ഷേ ഇവർ ഈ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് പതിനഞ്ച് ദിവസമെടുത്താണ്.

അങ്ങനെ ആ പതിനഞ്ച് ദിവസവും ഞാൻ ശരീരം ഒക്കെ കറുപ്പിച്ച് പിച്ചക്കാരനായിട്ട് നിൽക്കേണ്ടി വന്നു. കാരണം ക്ലൈമാക്‌സ് സീനിൽ മാത്രം ഒരേ സമയം പതിനെട്ടോളം അഭിനേതാക്കൾ ഉണ്ടായിരുന്നു. അപ്പോൾ ചില ദിവസങ്ങളിൽ ഷൂട്ട് ഉണ്ടാവും, ചില ദിവസങ്ങളിൽ ഉണ്ടാവില്ല. എങ്കിലും നമ്മൾ അവിടെ പ്രസന്റ് ആയിരിക്കണമായിരുന്നു.’ വിനയ് ഫോർട്ട് പറഞ്ഞു.

'പ്രേമലു'വിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ സിനിമയുടെ കളക്ഷൻ റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. 150 കോടിയിലേക്ക് എത്താൻ ഇനി വെറും 2 കോടി മാത്രമാണ് ചിത്രത്തിന് വേണ്ടത്. ആഗോള ബോക്സ് ഓഫീസില്‍ 148 കോടിയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇതുവരെ നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Content Highlights: Vinay Forrt opened up about his difficult experience while filming the climax of 'Bethlehem Family Unit'. The actor shared insights into the challenges faced during the shoot and the intense moments involved in bringing the sequence to life.

To advertise here,contact us