ആശാ ഭോസ്ലെയുടെ മരണവാര്‍ത്ത സംപ്രേഷണം ചെയ്തു; പാക് ചാനലിനെതിരെ നടപടിയെടുത്ത് പാക് മാധ്യമ നിയന്ത്രണ അതോറിറ്റി

ജിയോ ന്യൂസ് ഉര്‍ദു മാനേജിംഗ് ഡയറക്ടര്‍ അസര്‍ അബ്ബാസ് ഈ നടപടിക്കെതിരെ ശക്തമായി അപലപിച്ചു

ഇന്ത്യന്‍ ഗായിക ആശാ ഭോസ്ലെയുടെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച പാക് ചാനലിനെതിരെ നടപടിയെടുത്ത് പാക് മാധ്യമ നിയന്ത്രണ അതോറിറ്റി (PEMRA). ജിയോ ന്യൂസിനെതിരെയാണ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചത്. 2018 മുതല്‍ പാകിസ്ഥാനില്‍ ഇന്ത്യന്‍ ഉള്ളടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയ നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. ആശാ ഭോസ്ലേയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കിയതിലൂടെ കോടതി ഉത്തരവ് ചാനല്‍ മനഃപൂര്‍വ്വം ലംഘിച്ചുവെന്നാണ് അധികൃതരുടെ വാദം.

ജിയോ ന്യൂസ് ഉര്‍ദു മാനേജിംഗ് ഡയറക്ടര്‍ അസര്‍ അബ്ബാസ് ഈ നടപടിക്കെതിരെ ശക്തമായി അപലപിച്ചു. കലയും അറിവുകളും അതിര്‍ത്തികളില്‍ ഒതുങ്ങരുതെന്നും കലയും കലാകാരന്മാരും ഒരിക്കലും യുദ്ധങ്ങളുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും ഇരകളാകാന്‍ പാടില്ലെന്ന് അദ്ദേഹം 'എക്‌സ്' പ്ലാറ്റ്ഫോമില്‍ കുറിച്ചു. ആശാ ഭോസ്ലേയെപ്പോലുള്ള ഒരു വലിയ കലാകാരിക്ക് അര്‍ഹിച്ചതിലും കുറഞ്ഞ ആദരമേ നല്‍കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

'പാകിസ്താന്‍ ഗായിക നൂര്‍ജഹാനെ ആശാ ഭോസ്ലേ തന്റെ 'മൂത്ത സഹോദരി'യെപ്പോലെയാണ് കരുതിയിരുന്നത്. കൂടാതെ നുസ്റത്ത് ഫത്തേ അലി ഖാന്‍ പോലുള്ള പ്രശസ്തരായ പാക് ഗായകരോടൊപ്പം സഹകരിക്കുകയും നസീര്‍ കാസ്മിയെപ്പോലെയുള്ള ഉര്‍ദു കവികളുടെ രചനകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തിട്ടുണ്ട് അവര്‍. ആശാ ഭോസ്ലേയുടെ കല അതിര്‍ത്തികള്‍ക്ക് അപ്പുറമാണ്'- അബ്ബാസ് കുറിച്ചു.

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 92-ാം വയസ്സിലാണ് ആശാ ഭോസ്ലെ അന്തരിച്ചത്. തിങ്കളാഴ്ച മുംബൈയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ആശാ ഭോസ്ലേയുടെ സംസ്‌കാരം നടന്നത്.

Content Highlights: Pakistan Media Regulatory Authority takes action against Pakistani channel for airing news of Asha Bhosle's death

To advertise here,contact us