ബലാത്സംഗ ഭീഷണി, എന്ത് വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്റുകൾ; തുറന്നു പറഞ്ഞ് അയേഷ

ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നുണ്ട്. യഥാർത്ഥ വ്യക്തികൾ ടൈപ്പ് ചെയ്യുന്നതാണെന്ന യാഥാർഥ്യം എന്നെ ഭയപ്പെടുത്തുന്നു.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ധുരന്ധര്‍. രണ്‍വീര്‍ സിങ് നായകനായ ചിത്രം ഒടിടിയിലെത്തിയപ്പോഴും ചര്‍ച്ചയായി മാറി. ധുരന്ധറിലെ ശരാരത്ത് എന്ന പാട്ടും അയേഷ ഖാന്റേയും ക്രിസ്റ്റല്‍ ഡിസൂസയുടേയും നൃത്തവും വലിയ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നുണ്ട് എന്ന് തുറന്ന് പറയുകയാണ് അയേഷ. എന്ത് വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്റുകളാണ് വരുന്നതെന്നും അയേഷ പറഞ്ഞു. മോജോ സ്റ്റോറി സമ്മിറ്റിനിടെയായിരുന്നു അയേഷ ഖാന്റെ പ്രതികരണം.

'ഞാൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു പ്രധാന ഗാനരംഗത്തിൽ നിന്ന് തടി കൂടുതലാണ് എന്ന കാരണത്താൽ ഒഴിവാക്കപ്പെട്ടു. ടി-സീരിസിന്റെ ഒരു വലിയ ഗാനത്തിൽ വേഷമിടാൻ വേണ്ടി തിരഞ്ഞെടുത്തിരുന്നുവെങ്കിലും ചിത്രീകരണത്തിന് തൊട്ടുമുമ്പ് മാറ്റുകയായിരുന്നു. ഈ അനുഭവം എൻ്റെ ആത്മവിശ്വാസത്തെ വലിയ രീതിയിൽ ബാധിച്ചു. സിനിമാ വ്യവസായത്തിന്റെ ഇടുങ്ങിയ സൗന്ദര്യ സങ്കല്പങ്ങളോട് പൊരുത്തപ്പെടാനുള്ള സമ്മർദം വർഷങ്ങളോളം വേട്ടയാടി.

ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ എനിക്ക് ദിവസേന ബലാത്സംഗ ഭീഷണികൾ വരുന്നുണ്ട്. എന്റെ ഫോൺ തുറന്ന് ഇപ്പോൾ വേണമെങ്കിൽ കാണിച്ചുതരാം. ഇതെല്ലാം നോർമലായി. ഞാൻ എന്ത് വസ്ത്രം ധരിച്ചാലും ലൈംഗിക അധിക്ഷേപ കമന്റുകളാണ് വരുന്നത്. ഒരു വസ്ത്രം ധരിക്കുന്നതിന് മുൻപോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുൻപോ രണ്ടാമതൊന്ന് എനിക്ക് ആലോചിക്കേണ്ടി വരാറുണ്ട്. ഇതൊന്നും വെറും വാക്കുകളല്ല. അതെല്ലാം യഥാർത്ഥ വ്യക്തികൾ ടൈപ്പ് ചെയ്യുന്നതാണെന്ന യാഥാർഥ്യം എന്നെ ഭയപ്പെടുത്തുന്നു,' അയേഷ പറഞ്ഞു.

Content Highlights: Ayesha openly speaks about facing sexual harassment comments. Says harassment continues regardless of her choice of outfit. Highlights issue of victim blaming and societal mindset.

To advertise here,contact us