മുൻനിരയിൽ ഇരിക്കാൻ സ്ത്രീകൾ ഇല്ലേ? സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ അഹാന കൃഷ്ണ

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ അഹാന കൃഷ്ണ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ നടി അഹാന കൃഷണ. പുരസ്‌കാര ജേതാക്കളായാ പുരുഷ താരങ്ങൾ മാത്രം സ്റ്റേജിൽ മുൻ നിരയിൽ ഇരുന്നതിനെയാണ് അഹാന ചോദ്യം ചെയ്തത്. സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയത് ആകസ്മികമായി സംഭവിച്ചതാണോ എന്ന് അഹാന ചോദിക്കുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഹാനയുടെ വിമർശനം. മികച്ച നടി ഉൾപ്പെടെയുള്ള പുരസ്കാര ജേതാക്കൾ മുൻനിരയിൽ ഇരിക്കാൻ പൂർണ്ണമായും അർഹരാണെന്നും, അവരെ പിന്നിലേക്ക് മാറ്റിയത് ശരിയായ നടപടിയല്ലെന്നും അഹാന കുറിച്ചു.

‘എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വിഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ എനിക്കായില്ല,’ അഹാന പറയുന്നു.

തിരുവന്തപുരം നിശാഗന്ധിയിൽ ആയിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകിയത്. അഹാനയുടെ സ്റ്റോറി വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. സാംസ്കാരിക വേദികളിലെ ഇത്തരം ലിംഗപരമായ വേർതിരിവുകൾ പ്രോത്സാഹിപ്പിക്കരുതെന്നാണ് അഭിപ്രായങ്ങൾ ഉയരുന്നത്. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടന്‍, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന്‍ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് ആണ് പുരസ്‌കാരങ്ങൾ നൽകിയത്.

Content Highlights: Ahana Krishna expressed dissatisfaction with the seating arrangement. The issue was related to the State Film Awards ceremony. Her response triggered conversations on fairness and respect at award functions.

To advertise here,contact us