അയാളെ ഇമ്പ്രെസ്സ് ചെയ്യാനായി ഞാൻ ആ ബുക്ക് വായിച്ചു, എന്നാൽ ആ പുസ്തകം എനിക്ക് വലിയ ഒരു അനുഭവമായിരുന്നു: ഭാവന

'പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വായിക്കുന്നത് ബോബനും മോളിയും മാത്രമാണ്. പിന്നെ അതിന് ശേഷം വായന എല്ലാം കുറഞ്ഞു'

വായനാശീലത്തെപ്പറ്റി മനസുതുറന്ന് നടി ഭാവന. സ്കൂളിൽ പഠിക്കുമ്പോൾ ആകെ വായിച്ചത് ബോബനും മോളിയും മാത്രമാണ് എന്ന് പറയുകയാണ് ഭാവന. ആദ്യ പ്രണയം ഉണ്ടായ സമയത്ത് തന്റെ കാമുകൻ തനിക്ക് ഒരു പുസ്തകം സമ്മാനമായി തന്നെന്നും അദ്ദേഹത്തെ ഇമ്പ്രെസ്സ് ചെയ്യാൻ വായിച്ചു തുടങ്ങിയ പുസ്തകത്തിൽ താൻ ഇമ്പ്രെസ്സ്ഡ് ആയി മാറിയെന്നും ഭാവന പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു ഭാവന.

'പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വായിക്കുന്നത് ബോബനും മോളിയും മാത്രമാണ്. പിന്നെ അതിന് ശേഷം വായന എല്ലാം കുറഞ്ഞു. എനിക്കൊരു ആദ്യ പ്രണയം ഉണ്ടായിരുന്നു അപ്പോൾ ആൾ എനിക്കൊരു ബുക്ക് ഗിഫ്റ്റ് ആയി തന്നു. ആളെ ഇമ്പ്രെസ്സ് ചെയ്യാനായി ഞാൻ ആ ബുക്ക് പെട്ടെന്ന് വായിച്ചു തീർത്തു. അതിനെപ്പറ്റി സംസാരിക്കാനും ഞാനും ഒരു സീരിയസ് ബുക്ക് റീഡർ ആണെന്ന് അറിയിക്കാൻ വേണ്ടി വായിച്ചു തീർത്ത ബുക്ക് ആണ് 'ദി ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി'. എന്നാൽ അത് വായിച്ചു കഴിഞ്ഞപ്പോൾ അതെനിക്ക് വലിയ ഒരു അനുഭവമായിരുന്നു. ആളെ ഇമ്പ്രെസ്സ് ചെയ്യാൻ ശ്രമിച്ച് ആ ബുക്കിൽ ഞാൻ ഇമ്പ്രെസ്സ്ഡ് ആയി', ഭാവനയുടെ വാക്കുകൾ.

നടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം അനോമിയാണ്. ഫെബ്രുവരി 6 നാണ് അനോമി തിയേറ്ററുകളിലെത്തുക. നടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകൾ. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി. 'Reintroducing Bhavana' എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

Content Highlights: Bhavana talks about her first love and the book she read

To advertise here,contact us