എനിക്ക് കൽപന ചേച്ചിയോട് പറയാൻ പറ്റാതെ പോയ ഒരു മാപ്പ് അത് മാത്രമാണുള്ളത്; മനസുതുറന്ന് ഉർവശി

'ചിലതൊക്കെ നമ്മുടെ മൂത്തവരും നമ്മുടെ ഒപ്പം നിൽക്കുന്നവരും പറയുന്നത് ചെവികൊടുത്ത് കേൾക്കുന്നതിൽ തെറ്റില്ല എന്ന് തോന്നിപ്പോയിട്ടുണ്ട്'

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ മറ്റുള്ളവർ പറയുന്നത് കേൾക്കണമെന്നും നമ്മൾ ചിന്തിക്കുന്നത് മാത്രമാണ് ശരിയെന്ന് കരുതുന്നത് തെറ്റാണെന്നും നടി ഉർവശി. കുറെ ഒക്കെ നമ്മൾ തലകുനിച്ച് ചില ആളുകൾ പറയുന്നത് ശരിയാണ് എന്ന് വരുത്തണം എന്നും ഉർവശി പറഞ്ഞു. കൽപന ചേച്ചിയോട് തനിക്ക് ആ കാര്യത്തിൽ മാപ്പ് പറയാൻ പറ്റാതെ പോയെന്നും രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ ഉർവശി മനസുതുറന്നു.

'ചിലതൊക്കെ നമ്മുടെ മൂത്തവരും നമ്മുടെ ഒപ്പം നിൽക്കുന്നവരും പറയുന്നത് ചെവികൊടുത്ത് കേൾക്കുന്നതിൽ തെറ്റില്ല എന്ന് തോന്നിപ്പോയിട്ടുണ്ട്. നമ്മൾ ചിന്തിക്കുന്നത് മാത്രമാണ് ശരി എന്ന് കരുതുന്ന ഒരു പ്രായമുണ്ടാകും. അത് ശരിയല്ല എന്നും ചുറ്റിനുമുള്ളവർ എന്തുകൊണ്ട് പറയുന്നു എന്ന് ചിന്തിക്കാൻ ഒരു സമയമെടുക്കുന്നത് നല്ലതാണ്. ഇല്ലെങ്കിൽ നമ്മൾ തന്നെ സ്വയം അനുഭവിക്കേണ്ടി വരും. പിന്നെ നമ്മുടെ ദുരഭിമാനം. നാണം മറയ്ക്കാൻ ഒരു തുണിയുള്ളതുകൊണ്ട് നമുക്ക് അത് ഉണ്ടാകുന്നു. അതില്ലാത്ത ഒരു അവസ്ഥ എത്തുമ്പോൾ ദുരഭിമാനം ഒക്കെ വെച്ചുകെട്ടേണ്ടിവരും. ഞാൻ കടുത്ത ദുരഭിമാനിയായിരുന്നു. വിശപ്പകറ്റാൻ നിർവ്വാഹമില്ലെന്ന് കണ്ടാൽ പിന്നെ അഭിമാനം കൊണ്ട് എന്ത് കാര്യം. കുറേ ഒക്കെ നമ്മൾ തലകുനിച്ച് ചില ആളുകൾ പറയുന്നത് ശരിയാണ് എന്ന് വരുത്തണം. എനിക്ക് കൽപന ചേച്ചിയോട് പറയാൻ പറ്റാതെ പോയ ഒരു മാപ്പ് അത് മാത്രമാണുള്ളത്', ഉർവശി പറഞ്ഞു.

അതേസമയം, ഉള്ളൊഴുക്ക് ആണ് ഉർവശി പ്രധാന വേഷത്തിലെത്തി ഒടുവിൽ തിയേറ്ററിൽ എത്തിയ സിനിമ. കുട്ടനാടൻ പശ്ചാത്തലത്തിൽ രണ്ടു സ്ത്രീകളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ഉർവശിയും പാർവതി തിരുവോത്തുമാണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഉർവശിക്ക് ലഭിച്ചിരുന്നു.

Content Highlights: Actress Urvashi about Kalpana

To advertise here,contact us