ഉദയ്പൂര്‍ ഫയല്‍സ് സിനിമയുടെ നിർമാതാക്കൾ സുപ്രീംകോടതിയിൽ. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീലുമായി നിർമാതാക്കൾ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. നിർമാതാക്കളുടെ ഹർജി രണ്ട് ദിവസത്തിനകം സുപ്രീംകോടതി പരിഗണിക്കും.
ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാൻ ഇരിക്കെയായിരുന്നു ദില്ലി ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ സര്‍ട്ടിഫിക്കേഷനെതിരെ ഹര്‍ജിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ പുനപരിശോധന നടത്തണമെന്ന് സിബിഎഫ്സിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സിബിഎഫ്സി തീരുമാനമെടുക്കുന്നതുവരെയാണ് പ്രദര്‍ശന വിലക്ക്.സിബിഎഫ്സി ഉചിതമായ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
മുസ്ലിം സമൂഹത്തെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ചിത്രം. ന്യൂനപക്ഷ മതവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ കുട്ടിയുമായി സ്വവര്‍ഗ്ഗ ലൈംഗികതയിലേര്‍പ്പെടുന്ന രംഗം ചിത്രത്തിലുണ്ട്. പ്രവാചകനായ മുഹമ്മദിനെയും വികലമായി ചിത്രീകരിക്കുന്നതാണ് സിനിമ എന്നുമായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഉയര്‍ത്തിയ വാദം. 2022 ജൂണില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്നയാളെ മുഹമ്മദ് റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര്‍ കൊലപ്പെടുത്തിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. നടന്‍ വിജയ് റാസാണ് കനയ്യ ലാലായി വേഷമിടുന്നത്. ഭരത് എസ് ശ്രിനേറ്റാണ് തിരക്കഥയും സംവിധാനവും.
Content Highlights: Udaipur files producers approach supreme court against stay