പാ.രഞ്ജിത്തിനെതിരെ കേസെടുക്കണം; സ്റ്റണ്ട്മാന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം

സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് ആവശ്യങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നത്

പാ രഞ്ജിത്ത് സിനിമയുടെ ഷൂട്ടിനിടെ കാർ അപകടത്തിൽപ്പെട്ട് മരിച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് രാജുവിന്റെ വിയോഗത്തിൽ പ്രതികരണവുമായി അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ). സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എസ് എം രാജുവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ സെറ്റുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളുടെ നിർമ്മാണ ചെലവ് കുറയ്ക്കാൻ സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. തമിഴ്നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇത് സംബന്ധിച്ച് നിവേദനം നൽകുമെന്നും സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

കാര്‍ മറിക്കുന്ന ഒരു സാഹസിക രംഗത്തിന്‍റെ ചിത്രീകരണത്തിനിടയിലാണ് എസ് എം രാജുവിന്‍റെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. നടന്‍ വിശാല്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ അടക്കമുള്ളവര്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജുവിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ പൃഥ്വിരാജ് സുകുമാരനും രംഗത്തെത്തിയിരുന്നു. അതേസമയം സര്‍പട്ട പരമ്പരൈ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് പാ രഞ്ജിത്തും ആര്യയും ചേര്‍ന്ന് ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രം അടുത്ത വര്‍ഷമാവും തിയേറ്ററുകളില്‍ എത്തുക.

Content Highlights: Cine Workers Association demands case against Pa Ranjith in stunt artist's death

To advertise here,contact us