സുരേഷ് ഗോപി നായകനായ ജാനകി sv സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് റിവൈസിങ് കമ്മിറ്റി. ജാനകി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. നേരത്തെ സെൻസർ ബോർഡും പേര് മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ചിത്രം റിവൈസിങ് കമ്മിറ്റിയിലേക്ക് വിട്ടത്. ഏകദേശം 92 ഇടങ്ങളിൽ ജാനകി എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്.
സിനിമയുടെ പേരും കേന്ദ്രകഥാപാത്രത്തിന്റെ പേരും മാറ്റുമ്പോൾ ചിത്രം പൂർണമായും റീ ഡബ്ബ് ചെയ്യേണ്ടി വരും. ഇന്ന് രാവിലെ മുംബൈയിൽ വെച്ചാണ് റിവൈസിങ് കമ്മിറ്റി ചിത്രം കണ്ടത്. ചിത്രം കണ്ടതിന് ശേഷം സംവിധായകൻ പ്രവീൺ നാരായണനെയും നിർമാതാവിനെയും പേര് മാറ്റണമെന്ന് അറിയിക്കുകയായിരുന്നു.
ചിത്രത്തിന്റെ ടൈറ്റിലിലെ ജാനകി എന്ന പേര് സീതയുടെ മറ്റൊരു നാമമാണെന്നും കഥാപാത്രത്തിനും സിനിമയ്ക്കും ആ പേര് നല്‍കുന്നത് ഉചിതമായ നടപടിയായിരിക്കില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. ഇത് അനൗദ്യോഗികമായി മാത്രമാണ് അറിയിച്ചിരിക്കുന്നത് എന്നും സിനിമാക്കാര്‍ പറയുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ ഹരജിയി സമർപ്പിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. റിവൈസിങ് കമ്മിറ്റിയും പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ചിത്രത്തിന്റെ നേരത്തെ നിശ്ചയിച്ചിരുന്ന ജൂണ്‍ 27 ലെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ എത്തിയിരിക്കുന്നത്.
തിങ്കളാഴ്ച തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നാണ് വിവിധ സിനിമാ സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കും.
സിനിമയുടെ റിലീസ് അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. രൂക്ഷ പ്രതികരണവുായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ന്യായമാണോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മറ്റ് നിരവധി പേരും സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ രംഗത്തുവന്നിരുന്നു.
Content Highlights- Revising committee also ordered to change the name of movie Janaki vs State of Kerala