ആഗോള ഊർജ പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാതെ തുടരാനുള്ള തീരുമാനത്തെ തുടർന്ന് ഇന്ത്യയിലെ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് നേരിടേണ്ടി വന്നത് വൻ നഷ്ടം. ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മാർച്ച് മാസം പകുതിയോടെ തുടങ്ങിയ പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിതരണവും വിലയും സ്ഥിരമായി നിലനിർത്താനായിരുന്നു കമ്പനികളുടെ ശ്രമം.ഇന്ത്യൻ ഓയിൽ , ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ പെട്രോൾ, ഡീസൽ, എൽപിജി, എടിഎഫ് ഉൾപ്പെടെയുള്ളവയുടെ വിതരണം തടസ്സമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 50 ശതമാനത്തിലേറെ ഉയർന്ന സാഹചര്യത്തിലും ചില്ലറ വില ഉയർത്താതെ നിലനിർത്തി.
പശ്ചിമേഷ്യൻ യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതോടെ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിക്കും തിരിച്ചടി നേരിട്ടു. ഇതോടെ രാജ്യത്ത് ഇന്ധനത്തിനുള്ള ആവശ്യം കുത്തനെ ഉയർന്നു. എന്നിരുന്നാലും പമ്പുകളിൽ ക്ഷാമമോ വിലക്കയറ്റമോ ഉണ്ടാകാതെ കമ്പനികൾ വിതരണ ശൃംഖല നിലനിർത്തുകയായിരുന്നു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിക്കുന്നതിന് മുൻപ് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 72 ഡോളർ നിലയിലായിരുന്നു. പിന്നീട് സംഘർഷം ശക്തമായതോടെ വില കുത്തനെ കൂടി. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിതരണ ശൃംഖല തന്നെ താറുമാറായി. ഒരു ഘട്ടത്തിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 144 ഡോളറിനടുത്ത് വരെ എത്തുകയും ചെയ്തു.
ഇന്ധനവില വർധനയുടെ ആഘാതം ഉപഭോക്താക്കൾക്ക് നേരിടേണ്ടി വരാതിരിക്കാനായി കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ വൻ ഇളവ് നൽകി. പെട്രോളിന് ലിറ്ററിന് 13 രൂപയുണ്ടായിരുന്ന പ്രത്യേക അധിക എക്സൈസ് തീരുവ 3 രൂപയായി കുറച്ചു. ഡീസലിന് 10 രൂപയുണ്ടായിരുന്ന തീരുവ പൂർണമായും ഒഴിവാക്കി. പരമാവധി ക്രൂഡ് വില ഉയർന്ന സമയത്ത് പെട്രോളിന് ലിറ്ററിന് 24 രൂപയും ഡീസലിന് 30 രൂപയും വരെ സർക്കാർ ഏറ്റെടുത്തുവെന്നാണ് കണക്ക്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിട്ടും ഫെബ്രുവരി 28ന് ശേഷം ഇന്ത്യയിൽ പെട്രോൾ-ഡീസൽ ചില്ലറവിലയിൽ മാറ്റമുണ്ടായിട്ടില്ല. ഏപ്രിലിൽ മാത്രം പെട്രോളിന് ലിറ്ററിന് ഏകദേശം 18 രൂപയും ഡീസലിന് 25 രൂപയും വരെ ദിവസേന നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇതോടെ എണ്ണക്കമ്പനികൾക്ക് പ്രതിദിനം 600 മുതൽ 700 കോടി രൂപ വരെ നഷ്ടമുണ്ടായതതെയാണ് റിപ്പോർട്ടുകൾ
ഇന്ത്യയുടെ സമീപനം മറ്റ് പല രാജ്യങ്ങളിലേതിനും വിപരീതമായിരുന്നു. സ്പെയിനിൽ പെട്രോൾ വില 34 ശതമാനവും ജപ്പാൻ, ഇറ്റലി, ഇസ്രായേൽ എന്നിവിടങ്ങളിൽ 30 ശതമാനവും ജർമനിയിൽ 27 ശതമാനവും യുകെയിൽ 22 ശതമാനവും ഉയർന്നുവെന്നാണ് കണക്കുകൾ. ചില രാജ്യങ്ങൾ റേഷൻ സംവിധാനവും ഇന്ധന ഉപഭോഗ നിയന്ത്രണ നിർദേശങ്ങളും അടിയന്തര ധനസഹായ പാക്കേജുകൾ വരെ പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ട്.
ക്രൂഡ് വാങ്ങൽ, കപ്പൽ മാർഗം മാറ്റേണ്ടിവന്നതിനെത്തുടർന്നുള്ള ചരക്ക് ചെലവ് വർധന, സമുദ്ര ഇൻഷുറൻസ് പ്രീമിയം ഉയരാൻ , റിഫൈനറി ക്രമീകരണ ചെലവ് എന്നിവയും കമ്പനികൾക്ക് അധികഭാരമായി.ക്രൂഡ് വില വർധനയും ഉപഭോക്താക്കളെ സംരക്ഷിക്കാൻ സർക്കാർ സ്വീകരിച്ച വിലസ്ഥിരതാ നയവും എണ്ണക്കമ്പനികളുടെ സാമ്പത്തിക നിലയെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്ന് അധികൃതർ പറയുന്നു. അതേസമയം, റിഫൈനറി വികസനം, ഊർജ സുരക്ഷാ പദ്ധതികൾ, എഥനോൾ ബ്ലെൻഡിംഗ്, ബയോഫ്യൂവൽ, ട്രാൻസിഷൻ ഫ്യൂവൽ മേഖലകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ പിന്തുണ തുടരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Content Highlights: Middle East conflict burns Indian oil firms: Rs 30,000 crore monthly hit to keep fuel prices stable