ടെക്സാസ്: ട്വന്റി 20 ലോകകപ്പിന് ഗംഭീര തുടക്കം നൽകി അമേരിക്ക. ടെക്സെസിൽ നടന്ന ആദ്യ മത്സരത്തിൽ കാനഡയെ തോൽപ്പിച്ച് അമേരിക്കയാണ് ടൂർണമെന്റിലെ ആദ്യ വിജയികൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാനഡ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. നവനീത് ധലിവാൾ 61 റൺസെടുത്ത് ടോപ് സ്കോററായി. മറുപടി പറഞ്ഞ അമേരിക്ക 17.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് വിജയിച്ച യു എസ് നായകൻ ബൗളിംഗ് തിരഞ്ഞെടുത്തു. മികച്ച തുടക്കമാണ് കാനഡ ബാറ്റർമാർക്ക് ലഭിച്ചത്. ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി ആരോൺ ജോൺസൺ വരാനിരിക്കുന്ന റണ്ണൊഴുക്കിന് സൂചന നൽകി. പിന്നാലെ സാമാന്യം നന്നായി എല്ലാവരും സ്കോർ ചെയ്തു. ആരോൺ ജോൺസൺ 23, നവനീത് ധലിവാൾ 61, നിക്കോളാസ് കിർട്ടോൺ 51, ശ്രേയസ് മോവാ പുറത്താകാതെ 32 എന്നിങ്ങനെ സ്കോർ ചെയ്തു.
ഒരൽപ്പം പതിഞ്ഞാണ് അമേരിക്ക തുടങ്ങിയത്. സ്റ്റീവൻ ടെയ്ലർ പൂജ്യം, മൊണാങ്ക് പട്ടേൽ 16 എന്നിവർ വേഗത്തിൽ മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ആൻഡ്രീസ് ഗൗസും ആരോൺ ജോൺസും അമേരിക്കയെ അനായാസം വിജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 131 റൺസാണ് പിറന്നത്. നിർണായകമായ ചില ക്യാച്ചുകൾ കാനഡ താരങ്ങൾ വിട്ടുകളഞ്ഞതോടെ യു എസിന് ആശ്വാസമായി. ഗൗസ് 65 റൺസുമായി പുറത്തായി. ജോൺസ് 94 റൺസുമായി പുറത്താകാതെ നിന്നു.