മുംബൈയില്‍ ഗണേശ വിഗ്രഹം മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റവർ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

മുംബൈ: മുംബൈയില്‍ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റന്‍ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ഭുലേശ്വറില്‍ 'ഭുലേശ്വരാച രാജ' ഗണേശ വിഗ്രഹത്തെ എഴുന്നെള്ളിക്കുന്ന ചടങ്ങനിടെയാണ് അപകടമുണ്ടായത്. 33കാരനായ സങ്കേത് നേവ്‌ഷേ, 30കാരനായ ബ്രിജേഷ് ഹേമന്ത് ജോഷി എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഭുലേശ്വറിലെ ജയ് അംബേ ചൗക്കിലുള്ള കബൂത്തര്‍ ഖാനയ്ക്ക് സമീപം ശനിയാഴ്ച രാത്രി 9.51നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവം അറിഞ്ഞതിന് പിന്നാലെ മുംബൈ അഗ്നിരക്ഷാ സേന, മുംബൈ പൊലീസ്, ട്രാഫിക്ക് പൊലീസ്, ആംബുലന്‍സ് സര്‍വീസുകള്‍, ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരടക്കം ഉടനടി സ്ഥലത്തെത്തി. പരിക്കേറ്റവരില്‍ അഞ്ച് വയസുള്ള പെണ്‍കുട്ടിയും ഏഴ് വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടും. 'ഭുലേശ്വരാചാ രാജാ' ഗണേശോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.

വൈഭവ് ഖേനന്ദ്(38), പവന്‍ ചൗരസ്യ(25), ലാവണ്യ ഗാനര്‍(5), ദിവ്യ ഗാനര്‍(7), കുനാല്‍ കാശിത്(26) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് പ്രദേശങ്ങളിലും ഏറ്റവും പ്രാധാന്യമുള്ള ആഘോഷങ്ങളിലൊന്നാണ് ഗണേശോത്സവം. ആഘോഷങ്ങളുടെ ഭാഗമായി പല വലിപ്പമുള്ള ഗണേശ വിഗ്രഹങ്ങള്‍ വീടുകളിലേക്കും പന്തലുകളിലേക്കും എഴുന്നെള്ളിക്കുന്ന ചടങ്ങുണ്ട്. അവിടെ ആരാധനയും സംഘടിപ്പിക്കും. മുംബൈയിലെ ഏറ്റവും നീളം കൂടി ഗണേശ വിഗ്രഹമായ 'മുംബൈച രാജ' 45 -47അടി നീളത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

Content Highlights: A Ganesh idol overturned in Mumbai claiming life of two people

To advertise here,contact us