കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ പരിശോധനയ്ക്കായി നിലത്തിറക്കിയ ഇൻഡിഗോ വിമാനത്തിൽ കാറ്ററിങ് വാഹനം ഇടിച്ചു. വിമാനത്തിന് ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നാണ് വിവരം. വിമാനത്തിന്റെ എഞ്ചിനിലാണ് നിയന്ത്രണം വിട്ട ആളില്ലാത്ത വാഹനം ഇടിച്ചത്.
വിമാനത്താവളത്തിലെ പാർക്കിങ് ബേ നമ്പർ 51ലാണ് സംഭവം. 6E 6663 എന്ന വിമാനത്തിനാണ് കേടുപാടുകൾ സംഭവിച്ചത്. കൊൽക്കത്തയിൽ നിന്നും ഗുവാഹത്തിയിലേക്ക് സർവീസ് നടത്താൻ ഷെഡ്യൂൾ ചെയ്ത വിമാനമാണിത്.
കാറ്ററിങ് വാഹനം മുന്നോട്ടു നീങ്ങി വിമാനത്തിന്റെ എഞ്ചിനുമായി കൂട്ടിയിടിക്കുകയാണ് ഉണ്ടായത്. വിമാനത്തിന്റെ സമഗ്രമായ പരിശോധനയും ആവശ്യമായ അറ്റകുറ്റപണികളും നടക്കുകയാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ട് പാസഞ്ചർ എയർക്രാഫ്റ്റുകളുടെ ചിറകുകൾ തമ്മിൽ മുംബൈ വിമാനത്താവളത്തിൽ വച്ച് ഉരസിയത് ആശങ്ക ഉയർത്തിയിരുന്നു. ഇൻഡിഗോ ഫ്‌ളൈറ്റ് 6E 791, എയർ ഇന്ത്യ ഫ്‌ളൈറ്റ് AI 2732 എന്നിവയാണ് തമ്മിലുരസിയത്. യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇൻഡിഗോ എയർബസ് A321 എയർക്രാഫ്റ്റ് മുംബൈ വിമാനത്താവളത്തിലെ ലാൻഡ് ചെയ്യാതെ വീണ്ടും പറന്നുയരുന്നതിനിടയിൽ പിറകുവശം റൺവേയിൽ ഇടിച്ചതും ആശങ്ക ഉയർത്തിയിരുന്നു. മോശം കാലാവസ്ഥയായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്.
Content Highlights: A parked IndiGo aircraft was damaged after being hit by an unmanned ground vehicle at Kolkata airport