വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല, തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

2017ൽ തെന്മലയിൽ വച്ച് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിടിച്ചാണ് 20കാരനായ അഖിൽ മരിച്ചത്

പുനലൂർ: വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ ഉത്തരവ്. 25, 79, 317രൂപയാണ് മരവിപ്പിച്ചത്.

പുത്തൂർ കാരിക്കൽ കോട്ടൂർ വീട്ടിൽ അഖിലിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നീക്കം. 2017ൽ തെന്മലയിൽ വച്ച് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിടിച്ചാണ് 20കാരനായ അഖിൽ മരിച്ചത്. 2024ൽ 18,10,200 രൂപയും കോടതി ചെലവും പലിശയും ചേർത്ത് 23, 65,915 രൂപ അനുവദിച്ച് അഖിലിന്റെ കുടുംബത്തിന് നൽകാനായിരുന്നു ഉത്തരവ്. എന്നാൽ ഇതിന് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തയ്യാറാവാത്തതിനാൽ അഖിലിന്റെ അമ്മ ഗിരിജ കോടതിയെ സമീപിച്ചു. പിന്നാലെ ഇൻഷുറൻസ് ചെയ്യാത്ത ബസിന്റെ ഉടമയായ കോർപ്പറേഷന്റെ എസ്ബിഐ ചെന്നൈ പാർക്ക് അക്കൗണ്ടിൽ നിന്നും ആദ്യം വിധിച്ച തുകയ്‌ക്കൊപ്പം പലിശയും മരവിപ്പിക്കാൻ ഉത്തരവുണ്ടായത്.

ഹർജിക്കാർക്ക് വേണ്ടി കൊട്ടാരക്കര ബാറിലെ അഭിഭാഷകനും പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോമസ് വർഗീസ് ഹാജരായി.

Content Highlights: Punalur motor accident tribunal freezes Tamil state transport corporation bank account

To advertise here,contact us