ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുതിയ വ്യാപാര കരാർ രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വ്യാപാര കരാറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പാർലമെന്റിലും വാർത്താ സമ്മേളനത്തിലും പ്രസ്താവന നടത്തിയിട്ടുണ്ട്.
അതിനാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയാനില്ലെന്നും കേന്ദ്ര വിദേശകാര്യ വക്താവ് പ്രതികരിച്ചു. അതേസമയം വെനസ്വലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് 2020വരെ ഇന്ത്യയിലെ എണ്ണ കമ്പനികൾ ഇവിടെ നിന്നും എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജയ്‌സ്വാളിൻ്റെ പ്രതികരണം.
കരാറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. വാണിജ്യ മന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് പുറമേ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചോ എന്നതിലും വ്യക്തമായ മറുപടി നൽകിയില്ല
വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഇന്ത്യയുടെ എണ്ണക്കമ്പനികളാണെന്നും രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾക്ക് അത്തരം തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതേസമയം മാർച്ച് മാസത്തിൽ കരാർ ഒപ്പുവെക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവന അടുത്ത ആഴ്ച ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: The Ministry of External Affairs did not give a clear response on whether India purchase Russian oil