ന്യൂഡൽഹി: ഇന്ത്യക്കെതിരെ ചാവേർ ആക്രമണ ഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്ത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റേതാണ് ഈ ശബ്ദരേഖ എന്നാണ് നിഗമനം. ഏത് നിമിഷവും ഇന്ത്യയെ ആക്രമിക്കാൻ സജ്ജരായി നിൽക്കുന്ന ചാവേറുകളുടെ പട തന്റെ പക്കലുണ്ടെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.
ഒന്നോ, രണ്ടോ അല്ല ആയിരത്തിലധികം ചാവേറുകൾ തയ്യാറാണെന്നും ശബ്ദരേഖയിൽ പറയുന്നു. ചാവേറുകളുടെ ശരിയായ കണക്ക് പുറത്തുവിടുന്നില്ല. ചാവേറുകളുടെ യഥാർത്ഥ എണ്ണം താൻ വെളിപ്പെടുത്തിയാൽ നാളെ ലോകമാധ്യമങ്ങളിൽ വലിയ വാർത്താകുമെന്നും ശബ്ദരേഖയിലുണ്ട്. അതേസമയം ശബ്ദരേഖയുടെ കാലപ്പഴക്കമോ ആധികാരികതയോ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച അസ്ഹർ, ദീർഘകാലമായി പാകിസ്താനിൽ ഇരുന്ന് ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്.2001-ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നിവയുടെ പ്രധാന സൂത്രധാരനാണ് അസ്ഹർ. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാകിസ്താനിലെ ബഹാവൽപുരിലുള്ള ജെയ്‌ഷെ ആസ്ഥാനത്ത് ആക്രമണം നടത്തിയിരുന്നു. ഈ തിരിച്ചടിയിൽ അസ്ഹറിന്റെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights : jaish-e-mohammed-masood-azhar-suicide-attack-threat-terror-threat-to-india