ഇന്ത്യയ്ക്ക് ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് 15-ന് ലഭിക്കും: അശ്വിനി വൈഷ്ണവ്

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്ററാണ് ഇന്ത്യയുടെ ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ ഓടുക

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് 15-ന് ലഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യം അടുത്ത വര്‍ഷം ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ ട്രാക്കില്‍ ഓടുന്നതിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് എന്നാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്. വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത് ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നും ജനങ്ങള്‍ക്കിടയില്‍ വന്ദേ ഭാരതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ വന്ദേഭാരത് ട്രെയിനുകള്‍ക്കായി അഭ്യര്‍ത്ഥനകള്‍ വരുന്നുണ്ട്. മിക്കവാറും എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലൂടെ വന്ദേഭാരത് ട്രെയിനുകള്‍ ഓടണമെന്നാണ് ആഗ്രഹിക്കുന്നത്. അതേ സുഖസൗകര്യങ്ങളോടെ, സുരക്ഷയോടെ വന്ദേഭാരത് സ്ലീപ്പറുകളും ഉടന്‍ തന്നെ നമ്മുടെ ട്രാക്കുകളില്‍ ഓടിത്തുടങ്ങും': അശ്വിനി വൈഷ്ണവ് പറഞ്ഞു.

മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്ററാണ് ഇന്ത്യയുടെ ആദ്യത്തെ ബുളളറ്റ് ട്രെയിന്‍ ഓടുക. അഹമ്മദാബാദ്, വഡോദര, ബറൂച്ച്, താനെ, സൂറത്ത്, വാപ്പി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ബുളളറ്റ് ട്രെയിന്‍ ഓടുക. രണ്ട് മെട്രോ നഗരങ്ങള്‍ക്കിടയിലുളള യാത്ര ഏകദേശം രണ്ടുമണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

Content Highlights: India will get its first bullet train on August 15 next year: Ashwini Vaishnav

To advertise here,contact us