നിതീഷിന്റെ മാനസികാവസ്ഥയ്ക്ക് എന്തുപറ്റി? നിഖാബ് വിവാദത്തിന് പിന്നാലെ വൻ ചർച്ച; കടുപ്പിച്ച് പ്രതിപക്ഷവും

സംഭവത്തിൽ നിതീഷ് മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്

പട്ന: യുവതിയുടെ നിഖാബ് വലിച്ചൂരാൻ ശ്രമിച്ച നടപടിയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്ത്. നിതീഷ് കുമാർ മാപ്പുപറയണമെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലിരിക്കാൻ അർഹതയില്ലെന്നും ആർജെഡിയും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. സംഭവത്തിൽ നിതീഷ് മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.

സംഭവം നടന്നതിന് പിന്നാലെ നിതീഷിന്റെ മാനസികാവസ്ഥയെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. നിതീഷിന് എന്തുപറ്റിയെന്നും അദ്ദേഹത്തിന്റ മാനസികാവസ്ഥ ആകെ പരിതാപകരമായ അവസ്ഥയിലെത്തിയെന്നും ആർജെഡി എക്സ് പോസ്റ്റിൽ കുറിച്ചു. വ്യക്തി - മത സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണ് ഈ പ്രവൃത്തിയെന്നും നിതീഷ് കുമാർ എന്ത് തരത്തിലുള്ള രാഷ്ട്രീയത്തിലാണ് ഏർപ്പെടുന്നത് എന്ന ആർജെഡി വക്താവ് ഇജാസ് അഹ്മദ് പ്രതികരിച്ചു.

ആയുഷ് സർട്ടിഫിക്കറ്റ് വിതരണത്തിനിടെയായിരുന്നു സംഭവം. പുറത്തുവന്ന വീഡിയോയിൽ യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗദരി നിതീഷിനെ തടയുന്നത് കാണാം. നിതീഷ് ആദ്യം യുവതിയോട് നിഖാബ് മാറ്റാൻ ആവശ്യപ്പെടുകയാണ്. യുവതിക്ക് പ്രതികരിക്കുന്നതിന് മുൻപ് തന്നെ നിതീഷ് നിഖാബ് മാറ്റാന്ർ ശ്രമിക്കുകയായിരുന്നു. സംഭവം ബിഹാറിൽ വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

നവംബർ 20നാണ് പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്. 243 നിയമസഭാ സീറ്റുകളില്‍ എന്‍ഡിഎ 202 സീറ്റുകളിലാണ് വിജയിച്ചത്. ഇതില്‍ 89 സീറ്റ് ബിജെപി നേടിയപ്പോള്‍ 85 സീറ്റാണ് നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു നേടിയത്.

Content Highlights: opposition questions nitish kumar act of taking down burqa

To advertise here,contact us