പതിനഞ്ചോളം വിദ്യാർത്ഥിനികളെ മോശമായി സ്പര്‍ശിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് മര്‍ദിച്ച് നാട്ടുകാര്‍

ഏറെ ശ്രമകരമായാണ് പൊലീസ് പ്രതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും മോചിപ്പിച്ചത്

പട്‌ന: വിദ്യാര്‍ത്ഥിനികളെ മോശമായി സ്പര്‍ശിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. ബിഹാറിലെ അരാരിയയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാനാധ്യാപകനായ ഷംസുള്‍ ഹോഡ മസൂമിനെയാണ് പ്രകോപിതരായ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് കയ്യേറ്റം ചെയ്തത്. തങ്ങളെ മോശമായി സ്പര്‍ശിച്ചുവെന്ന് ആരോപിച്ച് പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെതിരെ രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് നാട്ടുകാരെത്തി പൊതുമധ്യത്തില്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്തത്.

എട്ടുമാസമായി അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച് ആറാംക്ലാസുകാരി തുറന്നുപറഞ്ഞതോടെയാണ് പ്രിന്‍സിപ്പലിന്റെ ക്രൂരതകള്‍ പുറത്തറിഞ്ഞത്. ആദ്യം വിദ്യാര്‍ത്ഥികളുമായി സൗഹൃദം സ്ഥാപിക്കലായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. പ്രിന്‍സിപ്പൽ ക്ലാസില്‍ സൗഹാര്‍ദത്തോടെ സംസാരിക്കുകയും പിന്നീട് വിളിച്ചുവരുത്തി മിഠായികളും ബിസ്കറ്റും പേനയും പെൻസിലും തന്ന് സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആരോപിച്ചത്. ഇയാളില്‍ നിന്ന് പീഡനം നേരിട്ട പെണ്‍കുട്ടികള്‍ പരസ്പരം തുറന്ന് പറയുകയും തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് അധ്യാപകരെയും രക്ഷിതാക്കളെയും വിവരമറിയിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലേക്ക് ഇരച്ചെത്തുകയും പ്രിന്‍സിപ്പലിനെ വളഞ്ഞിട്ട് മര്‍ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മാതാപിതാക്കളും നാട്ടുകാരും ചേര്‍ന്ന് ആരംഭിച്ച മര്‍ദനം രണ്ടുമണിക്കൂറോളം നീണ്ടു. പാടുപെട്ടാണ് പൊലീസ് പ്രതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും മോചിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അധ്യാപകനെ പിന്നീട് വിട്ടയച്ചു. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല ഹോഡയ്‌ക്കെതിരെ പരാതി ഉയര്‍ന്നത്. 2020-ല്‍ മറ്റൊരു സ്‌കൂളില്‍ ജോലി ചെയ്യുന്ന കാലത്തും ഇയാള്‍ക്കെതിരെ സമാനപരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അധ്യാപക യൂണിയനില്‍ നിന്നും പുറത്താക്കിയിരുന്നു.

Content Highlights:Fifteen girls badly touched: School principal surrounded and beaten up by locals

To advertise here,contact us