ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ നീറ്റ് പരീക്ഷാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. ബിലാസ്പൂര്‍ സിറ്റിയിലായിരുന്നു സംഭവം. 22കാരനായ സന്‍സ്‌കര്‍ സിങാണ് മരിച്ചത്. പരീക്ഷ സംബന്ധിച്ച് സന്‍സ്‌കര്‍ കടുത്തമാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. സെപ്റ്റംബര്‍ 27നായിരുന്നു സംഭവം. സംഭവ സമയത്ത് വിദ്യര്‍ത്ഥി റൂമില്‍ ഒറ്റയ്ക്കായിരുന്നു. വെടിയൊച്ച കേട്ട് വീട്ടുകാര്‍ പോയി നോക്കുമ്പോഴാണ് വെടിയുതിര്‍ത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരുത്താനാവൂവെന്ന് പൊലീസ് വ്യക്തമാക്കി. അടുത്തിടെയായി വിദ്യാർത്ഥി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. സന്‍സ്‌കര്‍ മിടുക്കനായിരുന്നുവെന്നും പഠനകാര്യത്തില്‍ നല്ല കഠിനാധ്വാനി ആയിരുന്നുവെന്നും സുഹൃത്തുക്കളും അയല്‍വാസികളും വ്യക്തമാക്കി.
മഹാരാഷ്ട്രയിലും നേരത്തെ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ചന്ദ്രപൂർ ജില്ലയിൽ നിന്നുള്ള 19 വയസ്സുകാരൻ അനുരാഗ് അനിൽ ബോർക്കർ ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്തിരുന്നു. എംബിബിഎസ് പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അനുരാഗിനെ കണ്ടെത്തിയത്. സിന്ധേവാഹി താലൂക്കിലെ നവാർഗാവിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു അനുരാഗ്. നീറ്റ് യുജി 2025 പരീക്ഷയിൽ മികച്ച മാർക്കോടെ വിജയിക്കുകയും ഒബിസി വിഭാഗത്തിൽ 1475 എന്ന അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്തിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: NEET aspirant died himself