ഗുരുഗ്രാം: ഹരിയാനയിൽ വനിതാ ടെന്നീസ് താരത്തെ വെടിവെച്ച് കൊന്ന സംഭവത്തിൽ കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി പിതാവ്. മകളുടെ പണത്തിൽ ജീവിക്കുന്നുവെന്ന നാട്ടുകാരുടെ പരിഹാസവും, അക്കാദമി അടച്ചുപൂട്ടാൻ മകൾ വിസമ്മതിച്ചതുമാണ് കാരണമെന്ന് പിതാവ് ദീപക് യാദവ് പൊലീസിനോട് വെളിപ്പെടുത്തി.
കൊല്ലപ്പെട്ട രാധിക യാദവ് ഒരു ടെന്നീസ് അക്കാദമി നടത്തിവരികയായിരുന്നു. നല്ല വരുമാനവും ഇതിൽനിന്ന് ലഭിച്ചിരുന്നു. ഇതിൽ കുടുംബത്തിനുള്ളിൽ നിന്നുതന്നെ ദീപക് യാദവിന് പരിഹാസങ്ങൾ നേരിടേണ്ടിവന്നു. മകളുടെ പണത്തിലാണ് ദീപക് ജീവിക്കുന്നത് എന്നതടക്കം പറഞ്ഞാണ് ദീപകിനെ കളിയാക്കിയിരുന്നത്. ഇതിൽ ദീപക് ആകെ മനോവിഷമത്തിലായിരുന്നു. പിന്നാലെ ഇയാൾ രാധികയോട് അക്കാദമി അടച്ചുപൂട്ടാൻ മകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെ ഇയാൾ രാധികയെ കൊലപ്പെടുത്തുകയായിരുന്നു.
നിരന്തരമായ കളിയാക്കലുകളിൽ ദീപക് ആകെ മനോവിഷമത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 15 ദിവസങ്ങളായി ദീപക് അസ്വസ്ഥനായിരുന്നു. തനിക്ക് കൂടുതൽ സഹിക്കാൻ കഴിഞ്ഞില്ലെന്നും ആത്മാഭിമാനത്തിന് മുറിവ് പറ്റിയെന്നുമാണ് കുറ്റസമ്മത മൊഴിയിൽ ദീപക് യാദവ് പറയുന്നത്.
സ്വന്തം വീട്ടിൽവെച്ചാണ് രാധികയെ ദീപക് വെടിവെച്ച് കൊലപ്പെടുത്തിയത്. അഞ്ച് തവണയാണ് ഇയാൾ വെടിവെച്ചത്. മൂന്ന് ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽ കൊണ്ടുവെന്നാണ് വിവരം. ശബ്ദം കേട്ട് സമീപത്തുള്ളവർ എത്തി യുവതിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: Father killed tennis player daughter after humiliation from family