'ആളുകൾ എന്നെ ലക്ഷ്യം വെയ്ക്കുന്നത് ഞാൻ അടുത്ത ലാലു പ്രസാദ് യാദവാണെന്ന് അറിയാവുന്നതുകൊണ്ട്': തേജ് പ്രതാപ്

വ്യാഴാഴ്ച എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലാലു പ്രസാദ് യാദവിൻ്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്

ന്യൂഡൽഹി: രാഷ്ട്രീയ ജനതാദളിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കപ്പെട്ടത് അടുത്ത ലാലു പ്രസാദ് യാദവ് താനാണെന്ന് അറിയാവുന്നതുകൊണ്ടണെന്ന് തേജ് പ്രതാപ് യാദവ്. ആളുകൾ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും

തേജ് പ്രതാപ് യാദവ് ആരോപിച്ചു. വ്യാഴാഴ്ച എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ലാലു പ്രസാദ് യാദവിൻ്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം തന്റെ സഹോദരൻ തേജസ്വി യാദവ് ബിഹാറിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും താൻ ഒരു കിംഗ് മേക്കറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേജ് പ്രതാപ് യാദവ് എക്‌സിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയും ഒപ്പമുള്ള സ്ത്രീ അനുഷ്‌ക യാദവ് ആണെന്നും 12 വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞ മാസം ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. 2018-ൽ മുൻ ബിഹാർ മന്ത്രിയുടെ മകൾ ഐശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവാഹം ചെയ്തിരിക്കുന്നത്.

പിന്നീട് തേജ് പ്രതാപ് യാദവ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അവകാശപ്പെടുകയും ചെയ്തെങ്കിലും ആർജെഡി മേധാവി ലാലു പ്രസാദ് യാദവ് തന്റെ മകനെ കുടുംബത്തിൽ നിന്ന് അകറ്റി നിർത്തുകയായിരുന്നു. നിരുത്തരവാദപരമായ പെരുമാറ്റവും ധാർമ്മിക മൂല്യങ്ങളോടുള്ള അവഗണനയും ചൂണ്ടിക്കാണിച്ച് തേജ് പ്രതാപിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നുവെന്നായിരുന്നു സംഭവത്തിന് പിന്നാലെ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിൻ്റെ പ്രഖ്യാപനം. ഈ തീരുമാനം എങ്ങനെ സ്വീകരിച്ചു എന്ന എൻഡിടിവിയുടെ ചോദ്യത്തിനാണ് മുൻ ബീഹാർ മന്ത്രി കൂടിയായ തേജ് പ്രതാപ് യാദവ് തനിക്കെതിരെ ആരോ ഗൂഢാലോചന നടത്തുന്നതിനാലാണ് തന്നെ പുറത്താക്കിയതെന്ന് ആരോപിച്ചത്.

പുറത്താക്കിയത് അച്ഛനാണോ എന്ന ചോദ്യത്തിന് മാതാപിതാക്കളായ ലാലു യാദവും റാബ്രി ദേവിയും തനിക്ക് ദൈവങ്ങളെപ്പോലെയാണെന്നും അവരോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നായിരുന്നു തേജ് പ്രതാപിൻ്റെ പ്രതികരണം. 'എൻ്റെ അമ്മ എപ്പോഴും എന്നെക്കുറിച്ച് വേവലാതിപ്പെടുന്നുണ്ട്. അവരുടെ ആദ്യ മകനെന്ന നിലയിൽ അവർ എന്നെ ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. പുറത്താക്കിയ സാഹചര്യം പൂർണ്ണമായും രാഷ്ട്രീയമാണ്. എന്റെ ഇളയ സഹോദരൻ തേജസ്വിക്ക് മുഖ്യമന്ത്രിയാകുന്നതിന് എന്റെ അനുഗ്രഹവും പൂർണ്ണ പിന്തുണയുമുണ്ടാകും' എന്നും ചോദ്യത്തിന് ഉത്തരമായി തേജ് പ്രതാപ് യാദവ് വ്യക്തമാക്കി.

'എൻ്റെ പ്രവൃത്തികൾ മാത്രമാണോ അങ്ങനെ ചെയ്തതെന്ന് തേജ് പ്രതാപ് ചോദിച്ചു. മറ്റ് നിരവധി ആളുകളുണ്ട്. എന്തിനാണ് എന്നെ പ്രത്യേകമായി ലക്ഷ്യമിടുന്നത്? എന്റെ കുടുംബത്തെക്കുറിച്ചോ എന്റെ സഹോദരങ്ങളെക്കുറിച്ചോ, സഹോദരിമാരെക്കുറിച്ചോ, മാതാപിതാക്കളെക്കുറിച്ചോ ഞാൻ സംസാരിക്കാൻ പോകുന്നില്ല. എന്നെ നിരന്തരം ലക്ഷ്യമിടുന്നവർ അങ്ങനെ ചെയ്യുന്നത് ഞാൻ അടുത്ത ലാലു യാദവാണെന്ന് അവർക്കറിയാം, അത് കൊണ്ടാണ്.എനിക്ക് അതേ ശബ്ദവും, അതേ പെരുമാറ്റവും, അതേ സ്വഭാവവുമാണെന്ന് നിരവധി ആളുകൾ' പറഞ്ഞിട്ടുണ്ടെന്നും തേജ് പ്രതാപ് പറഞ്ഞു. ചുറ്റുമുള്ള വിവാദങ്ങൾ ആർജെഡിയുടെ പ്രതിച്ഛായയ്ക്ക് മങ്ങൽ വരുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തേജ് പ്രതാപ്. 'ഞാൻ ആരെയും ഭയപ്പെടാതെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത് ചിലർക്ക് ഇഷ്ടമല്ല. എന്റെ അച്ഛൻ പണ്ട് ചെയ്തിരുന്നത് ഇതാണ് അദ്ദേഹത്തിന്റെ മകനായ ഞാനും അങ്ങനെ തന്നെ ചെയ്യണം. ഗ്രാമങ്ങളിലെ താഴെതട്ടിലുള്ള ആളുകളെ ഇഷ്ടപ്പെടുന്നുവെന്നും' അദ്ദേഹം പറഞ്ഞു.

പാർട്ടിയുമായും കുടുംബവുമായും ഉള്ള പ്രശ്‌നങ്ങൾ കാരണം അദ്ദേഹം നിരാശനാണോ എന്ന ചോദ്യത്തിന്, താൻ നിരാശനല്ലെന്നും തേജ് പ്രതാപ് പറഞ്ഞു. തന്റെ അനുയായികളോട് ഉത്കണ്ഠപ്പെടരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മണ്ഡലമായ ഹസൻപൂർ സന്ദർശിക്കുമെന്നും ജനങ്ങൾക്കുള്ള ഏതൊരു പ്രശ്‌നവും പരിഹരിക്കുന്നതിനായി പൊതുയോഗങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 'ആറ് വർഷം ഞാൻ പാർട്ടിക്ക് പുറത്താണ്, പക്ഷേ അതിനർത്ഥം ഞാൻ വീട്ടിൽ തന്നെ തുടരണമെന്നല്ല. ഞാൻ ചെയ്യേണ്ട ജോലി ചെയ്യണം. ഞാൻ അങ്ങനെ ചെയ്യും' അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight : "People Target Me Because They Know I Am Next Lalu Yadav": Tej Pratap

To advertise here,contact us