കോഴിക്കോട്ടെ ഫ്രഷ് കട്ട് പ്ലാൻ്റ് മാര്‍ച്ചോടെ അടച്ച് പൂട്ടും; സമര സമിതിയുമായി ധാരണയിലെത്തി

അറവ് മാലിന്യ സംസ്‌കരണ കമ്പനിക്ക് സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ഹൈക്കോടതി അത് എടുത്ത് കളഞ്ഞിരുന്നു

കോഴിക്കോട്: താമരശേരിയിലെ വിവാദ അറവ് മാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് അടച്ച് പൂട്ടും. മാര്‍ച്ച് മാസം വരെ മാത്രമായിരിക്കും കമ്പനി ഇപ്പോഴുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുകയെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാര്‍ കണ്ടെത്തുന്ന മറ്റൊരു സ്ഥലത്തേക്ക് ഫാക്ടറി മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ സമര സമിതിയുമായി ഫാക്ടറി ഉടമകള്‍ കരാറില്‍ എത്തി. സമരക്കാര്‍ക്കെതിരായ കേസുകളും പിന്‍വലിക്കും. പി കെ ഫിറോസ് എംഎല്‍എ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

അറവ് മാലിന്യ സംസ്‌കരണ കമ്പനിക്ക് സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ഹൈക്കോടതി അത് എടുത്ത് കളഞ്ഞിരുന്നു. എന്നാല്‍ ഫാക്ടറി ഉടമ സര്‍ക്കാരുമായും നാട്ടുകാരുമായും സഹകരിച്ചു പോകുന്ന സമീപനമാണ് കൈക്കൊണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പി കെ ഫിറോസ് എംഎല്‍എയും ഫ്രഷ്‌കട്ട് ഉടമകളുമായി സംസാരിച്ചത്. സമരസമിതിയുമായി രണ്ടാം ഘട്ടത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്. മാര്‍ച്ച് മാസം വരെ ഫാക്ടറി ഇപ്പോഴുള്ള സ്ഥലത്ത് തുറന്നു പ്രവര്‍ത്തിക്കും. വളരെ പരിമിതമായ രീതിയിലായിരിക്കും ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. അതിനുള്ളില്‍ മറ്റൊരു വ്യവസായ പ്രദേശത്ത് ഫാക്ടറി ആരംഭിക്കാനുള്ള നടപടിയെടുക്കും.

വെള്ളപ്പൊക്കത്തില്‍ പ്ലാന്റിനുള്ളില്‍ വെള്ളം കയറുകയും പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന കോഴിമാലിന്യം സമീപ പുഴയിലേക്ക് ഒഴുകിപ്പോകുന്ന ഗുരുതര സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ കമ്പനിക്ക് സ്റ്റോപ്പ് മെമോ നല്‍കിയത്.

ഒക്ടോബര്‍ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. വലിയ വിവാദങ്ങള്‍ക്ക് ശേഷമാണ് ഒടുവില്‍ കമ്പനി പൂട്ടാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.

Content Highlights: Fresh Cut’s controversial slaughter waste treatment plant in Thamarassery will shut its current facility by March and relocate to a new site identified by the government following an agreement with the protest committee

To advertise here,contact us