കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി നീഷ്മയാണ് അറസ്റ്റിലായത്. ഇവരും പേരാമ്പ്ര ബിആര്‍എസിലെ അധ്യാപികയാണ്. നീഷ്മയും ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടിന് സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതോടെ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിടിയിലായ അധ്യാപകര്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. നീഷ്മയുടെ അക്കൗണ്ടിലേക്കും ലഹരി ഇടപാടുമായി ബന്ധപ്പെട്ട പണം വന്നിട്ടുണ്ട്.
വടകരയിലെ ലഹരി ഇടപാട് കേസില്‍ പ്രതികളായ കീർത്തനയെയും കാവ്യയെയും ബിആര്‍സി പിരിച്ചുവിട്ടിരുന്നു. ബിആർസിക്ക് കീഴിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്നു കാവ്യ. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപികയായിരുന്നു കീർത്തന. ഇവർ വളരെ ആസൂത്രിതമായാണ് ലഹരി ഇടപാട് നടത്തിയതെന്നാണ് കണ്ടെത്തല്‍. ലഹരി ആവശ്യമുള്ളവര്‍ പണം അയക്കുന്നത് ഇവരുടെ അക്കൗണ്ടിലേക്കാണ്. ലഹരി ഒളിപ്പിച്ച് വെച്ച ലൊക്കേഷന്‍ പണം നല്‍കിയവര്‍ക്ക് ഇവര്‍ കൈമാറും. അവിടെ വെച്ച് മറ്റൊരു സംഘമാണ് ലഹരി കൈമാറുന്നത്.
വലിയ അളവില്‍ പണം എത്തിയാല്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റും. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടുകളിലേക്ക് എത്തിയത്. കാവ്യ ആഡംബര കാര്‍ വാങ്ങിയത് ലഹരി പണം ഉപയോഗിച്ചാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ആവശ്യപ്പെട്ട് പണം നല്‍കിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇരയാക്കപ്പെട്ടോ എന്നും പൊലീസ് അന്വേഷിക്കും. കേസിൽ കൂടുതൽ അധ്യാപകർ നിരീക്ഷണത്തിലാണ്.
Content Highlights: Police arrest another female teacher in connection with the Vadakara school drug case; legal proceedings underway