'ദിയ പുളിക്കകണ്ടം രാജിവെക്കണം, കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കണം'; പരാതി നല്‍കിയ കൗണ്‍സിലര്‍

നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്നും ബിജു മാത്യൂസ്

കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ ദിയ പുളിക്കകണ്ടം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസ്. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി സഹകരണം തുടരാനാവില്ലെന്ന് ബിജു മാത്യൂസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കണമെന്നും ബിജു മാത്യൂസ് പറഞ്ഞു. നിലപാടില്‍ വിട്ടുവീഴ്ച ഇല്ലെന്നും ബിജു മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

'കൗണ്‍സിലര്‍മാരുടെ വികാരം നേതൃത്വത്തെ അറിയിച്ചു. യുഡിഫ് കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടാണ്. നിലപാട് എഴുതി ഒപ്പിട്ട് നേതൃത്വത്തെ അറിയിച്ചതാണ്. അധികാരമല്ല ആത്മാഭിമാനമാണ് പ്രധാനം', ബിജു മാത്യൂസ് പറഞ്ഞു.

സ്വതന്ത്ര കൂട്ടായ്മയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കളളക്കേസ് നല്‍കിയെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. ഭരണത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ക്കോ കൗണ്‍സിലര്‍മാര്‍ക്കോ യാതൊരു റോളുമില്ലെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറയുന്നു. ജില്ലാ യുഡിഎഫ് കണ്‍വീനര്‍ക്ക് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വിയോജനക്കത്ത് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിജു മാത്യൂസിന്റെ പരാതിയില്‍ സ്വതന്ത്ര കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടത്തിനെതിരെ പാലാ പൊലീസ് കേസെടുത്തിരുന്നു. ബിനു പുളിക്കക്കണ്ടത്തിനും സഹോദരനുമെതിരെ കയ്യേറ്റം ചെയ്യല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആറിട്ടത്. അതിന് പിന്നാലെ കൗണ്‍സിലര്‍ക്കെതിരെ ചെയര്‍പേഴ്സണ്‍ ദിയ പുളിക്കക്കണ്ടവും പരാതി നല്‍കി. തന്റെ ചേമ്പറിലെ വിലപ്പെട്ട വാച്ചും പ്രധാന ഫയലും നഷ്ടമായി എന്നാണ് ദിയയുടെ പരാതി.

ബിജു മാത്യൂസ് ചേമ്പറില്‍ വന്നുപോയതിന് ശേഷമാണ് സാധനങ്ങള്‍ കാണാതായത് എന്നാണ് ദിയ പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനായി ബിജുവും പൊലീസ് ഉദ്യോഗസ്ഥരും ചെയര്‍പേഴ്സണ്‍ ദിയ ഇല്ലാത്ത സമയത്ത് ചേമ്പറിലെത്തി മഹസര്‍ തയ്യാറാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ദിയ പരാതി നല്‍കിയത്.

Content Highlights: A fresh political controversy has emerged in Pala after Congress councillor Biju Mathews called for the resignation of Municipal Chairperson Diya Pulikkakandam

To advertise here,contact us